കേരളത്തിൽ ലഹരി ഉപയോഗം തടയാൻ സർക്കാരിൻ്റെ ക്യാംപെയ്‌നുകൾ നടക്കുന്നതിനിടെ എക്സൈസ് വിഭാഗം മാത്രം പിടികൂടിയ വിവിധ ലഹരി വസ്തുക്കളുടെ ഞെട്ടിക്കുന്ന കണക്ക് പുറത്ത്. 14916 കിലോ കഞ്ചാവും, 62832 ഗ്രാം ഹാഷിഷും 25544 ഗ്രാം എംഡിഎംഎയുമാണ് കഴിഞ്ഞ നാല് വർഷത്തിനിടെ എക്സൈസ് പിടികൂടിയത്. പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം കൂടിയാകുമ്പോൾ ലഭ്യമായ കണക്കുകൾ ഞെട്ടിക്കുന്നതാണ്.
ഇത് 2011 മുതൽ 2025 വരെയുള്ള കാലയളവിൽ കേരള എക്സൈസ് വകുപ്പ് ഔദ്യോഗികമായി നൽകിയ ഞെട്ടിക്കുന്ന കണക്കുകളാണ്. 2011 മുതൽ 2016 വരെയുള്ള അഞ്ച് വർഷം എക്സൈസ് വകുപ്പ് പിടിച്ചെടുത്ത കഞ്ചാവിൻ്റെ കണക്ക് 3809 കിലോഗ്രാമാണ്. അക്കാലയളവിൽ 30.40 ഗ്രാം ഹാഷിഷ് മാത്രമാണ് പിടികൂടിയത്. ഇക്കാലയളവിൽ അതിമാരക സിന്തറ്റിക് ലഹരിയായി ഒരു ഗ്രാം പോലും എംഡിഎംഎ പിടികൂടിയിട്ടില്ല.
2016 മുതൽ 21 വരെയുള്ള കാലയളവിൽ 12291.864 കിലോ കഞ്ചാവാണ് പിടികൂടിയത്. 172 കിലോ ഗ്രാമിലധികം ഹാഷിഷും പിടികൂടിയിരുന്നു. എംഡിഎംഎ വലിയ തോതിൽ കടന്നുകയറിയതും ഇക്കാലയളവിലാണ്. 32.8 കിലോ ഗ്രാം എംഡിഎംഎയാണ് അഞ്ചുവർഷത്തിനിടെ പിടികൂടിയത്. 2016 മുതൽ 2025 വരെ 57855 പ്രതികളുടെ അറസ്റ്റാണ് ലഹരിക്കേസുകളിൽ എക്സൈസ് വകുപ്പ് രേഖപ്പെടുത്തിയിട്ടുള്ളത്.
2021 മെയ് മുതൽ 2025 മെയ് വരെ 131 കോടി 19 ലക്ഷം രൂപ വിലവരുന്ന എംഡിഎംഎയാണ് എക്സൈസ് പിടികൂടിയത് . എത്തുമ്പോൾ 172 കോടി 34 ലക്ഷം രൂപയുടെ ഹാഷിഷും പിടിച്ചെടുത്തു. 2025 മാർച്ച് മാസം മാത്രം 12760 കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. 13449 അറസ്റ്റുകളും നടന്നു.12 കോടി രൂപ വിലമതിക്കുന്ന ലഹരി പദാർഥങ്ങളാണ് ഇക്കാലയളവിൽ പൊലീസ് പിടിച്ചെടുത്തത്.