തിരുവനന്തപുരം: കേരള സർവകലാശാല ആസ്ഥാനത്തെ എസ്എഫ്ഐ പ്രതിഷേധത്തിനിടെ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിൻ്റെ പ്രതികാര നടപടി. യൂണിയൻ തെരഞ്ഞെടുപ്പിനുള്ള ജനറൽ കൗൺസിൽ രൂപീകരിച്ചു. നിലവിലെ യൂണിയൻ ഇതോടെ അസാധുവായി. കലോത്സവ നടത്തിപ്പ് തടയാനാണ് നടപടിയെന്ന് എസ്എഫ്ഐ ആരോപിച്ചു. ഈ മാസം 28 വരെ നിലവിലെ യൂണിയന് കാലാവധി നിലനിൽക്കേയാണ് വിസിയുടെ നീക്കം.
സമരത്തിനിടെ അറസ്റ്റ് ചെയ്തവരെ വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ മാർച്ച് നടത്തി. സർവകലാശാല വൈസ് ചാൻസലർക്കെതിരെ സര്‍വകലാശാല ആസ്ഥാനത്ത് പ്രതിഷേധിച്ച എസ്എഫ്ഐ പ്രവര്‍ത്തകരും പൊലീസും തമ്മിൽ വലിയ സംഘര്‍ഷമാണ് ഉടലെടുത്തത്. പ്രതിഷേധം കടുത്തതോടെ യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാന്‍ അശ്വിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് വാഹനം തടഞ്ഞ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് മാറ്റിയ ശേഷമാണ് പൊലീസ് വാഹനം കടന്നുപോയത്.
സർവകലാശാല കലോത്സവം നടത്താൻ അനുവദിക്കാത്ത, കായിക വിദ്യാർഥികൾക്ക് ടിഎ നൽകാത്ത വിസിയുടെ നിലപാടിനെതിരെയാണ് എസ്എഫ്ഐ സമരം.