തിരുവനന്തപുരം: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കാളായ വി.ഡി. സതീശനും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. സുരക്ഷാ വീഴ്ച ഉണ്ടോയെന്ന് പരിശോധിക്കണം. മനുഷ്യജീവന് ഭീഷണിയാകുന്ന ഒന്നുമുണ്ടാവാൻ പാടില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
സുരക്ഷാ വീഴ്ചയാണോ എന്ന് ബന്ധപ്പെട്ട ഏജൻസികൾ അന്വേഷിച്ചു കണ്ടെത്തണം. അപകടമുണ്ടാകാതിരിക്കാനുള്ള സുരക്ഷാകാര്യങ്ങൾ ചെയ്യണം. വെടിക്കെട്ട് ഒഴിവാക്കാനാവില്ല. വീഴ്ച സംഭവിച്ചതായാണ് മനസിലാക്കാൻ കഴിയുന്നതെന്നും അപകടത്തിന്റെ ഇരകളെല്ലാം പാവപ്പെട്ടവരാണെന്നും അവർക്ക് ആവശ്യമായ സഹായം ലഭിക്കണമെന്നും വി.ഡി. സതീശൻ പറഞ്ഞു.
നേരത്തെയും വെടിക്കെട്ട് അപകടങ്ങൾ ഉണ്ടായപ്പോൾ സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതാണെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. ഇത്രയും വലിയ വെടിക്കെട്ട് സാമഗ്രികൾ ഉള്ള സ്ഥലത്ത് ഒരു ഫയർ എൻജിൻ പോലുമില്ലായിരുന്നു. നിർമാണം നടത്തുന്നവരും സ്വയം സുരക്ഷ ഉറപ്പാക്കണം. വെടിക്കെട്ട് നിർത്തലാക്കാൻ കഴിയില്ല. അത് സംസ്കാരത്തിന്റെ ഭാഗമാണ്.
കർശന നിയന്ത്രണത്തോടെ നടത്തണം. പുറ്റിങ്ങൽ ജുഡീഷ്യല്‍ കമ്മീഷന്‍ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക അപര്യാപ്തമാണെന്നും തുക ഉയർത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.