കൊച്ചി: മുസ്ലീം ലീഗിനെതിരായ മന്ത്രി സജി ചെറിയാൻ്റെ വിവാദ പരാമർശത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആപത്കരവും വർഗീയ വിദ്വേഷമുണ്ടാക്കുന്നതുമായ പരാമർശമാണ് മന്ത്രി സജി ചെറിയാൻ്റെ ഭാഗത്തു നിന്നുണ്ടായത്. ഭരണഘടനാ പ്രകാരം സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവാൻ പാടില്ലാത്തതാണ് അത്. ആളുകളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭം ഉണ്ടാക്കുക എന്ന സംഘപരിവാറിൻ്റെ അതേ വഴിയിലാണ് സിപിഐഎമ്മും പോകുന്നത്. അതിന് കുടപിടിക്കുന്നത് പിണറായി വിജയനാണ്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ബാലനും സജി ചെറിയാനും ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും വി.ഡി. സതീശൻ ആരോപിച്ചു.
തെരഞ്ഞെടുപ്പിൽ വിജയിച്ച വരുന്ന ആളുകളുടെ മതം നോക്കാനാണ് പറയുന്നത്. കേരളത്തിൻ്റെ ചരിത്രത്തിൽ മന്ത്രിസഭയിൽ ഇതുപോലെ ഒരംഗവും വർഗീയ പരാമർശം നടത്തിയിട്ടില്ല. ഇത്തരം പ്രസ്താവനകൾ കേരളത്തെ അപകടകരമായ നിലയിലേക്ക് എത്തിക്കും. നമ്മളിതുവരെ ഉണ്ടാക്കിയ മൂല്യങ്ങളെല്ലാം കുഴിച്ചുമൂടപ്പെടും. വർഗീയത ആളികത്തിക്കാൻ നിൽക്കുന്നവരുടെ കൈകളിലേക്ക് ഒരു തീപ്പന്തമാണ് ഇവർ എറിഞ്ഞു കൊടുക്കുന്നത്. പിണറായി വിജയനും സതീശനും ഇല്ലാതാകുമ്പോഴും കേരളം കാണും. അതിൻ്റെ അടിത്തറയ്ക്ക് തീകൊടുക്കുന്ന പരിപാടിയാണ് ഇപ്പോൾ അവർ ചെയ്യുന്നത്, വി.ഡി. സതീശൻ.
തദ്ദേശ തെരഞ്ഞെടുപ്പിൽ വർഗീയ ധ്രുവീകരണം ഉണ്ടായിട്ടുണ്ടോയെന്ന് കാസർഗോഡും മലപ്പുറത്തും ജയിച്ചവരുടെ പേര് നോക്കിയാൽ അറിയാം. എൻഎസ്എസ്-എസ്എൻഡിപി സഹകരണം സിപിഐഎമ്മിന്റെ സോഷ്യൽ എൻജിനീയറിങ്ങിന്റെ ഭാഗമല്ല’ എന്ന സജി ചെറിയാന്‍റെ പ്രസ്താവനയാണ് വിവാദമായത്. കാസർഗോഡ് മലപ്പുറത്തെ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ജയിച്ചുവന്നവരുടെ പേര് വായിച്ചുനോക്കൂ. സമുദായത്തിനു ഭൂരിപക്ഷം ഇല്ലാത്തവർ എവിടെനിന്നാലും ജയിക്കാൻ പറ്റാത്ത സ്ഥിതിയുണ്ടാകും. കേരളത്തെ ഉത്തർപ്രദേശും മധ്യപ്രദേശും ആക്കാൻ ശ്രമിക്കരുതെന്നും സജി ചെറിയാന്‍ പറഞ്ഞിരുന്നു. കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ നയിച്ച കേരളയാത്രയുടെ സമാപനച്ചടങ്ങിൽ വി.ഡി.സതീശൻ നടത്തിയ പ്രസംഗത്തെയും മന്ത്രി വിമർശിച്ചിരുന്നു.
എന്നാൽ വിമർശനം കടുത്തതോടെ തൻ്റെ പ്രസ്താവന വളച്ചൊടിച്ചെന്ന ന്യായീകരണവുമായി മന്ത്രി സജി ചെറിയാൻ രംഗത്തെത്തിയിരുന്നു. താൻ പറഞ്ഞത് യാഥാർത്ഥ്യമാണ്. മുസ്ലീം മേഖലയെ ലീഗും, ഹിന്ദു മേഖലയെ ബിജെപിയുമാണ് നയിക്കുന്നത്. ഈ സാഹചര്യം ഉണ്ടാകരുതെന്നാണ് താൻ ഉദ്ദേശിച്ചതെന്നും സജി ചെറിയാൻ പറഞ്ഞു. കാസർഗോഡ്, മലപ്പുറം പരാമർശങ്ങളിൽ പറഞ്ഞതിലുറച്ച് നിൽക്കുന്നുവെന്നും മന്ത്രി പറഞ്ഞു. മുസ്ലീം ലീഗ് സ്വാധീനമുള്ള മേഖലയിൽ, മുസ്ലീം സ്ഥാനാർഥികൾ മാത്രം ജയിക്കുന്നു. ബിജെപി സ്വാധീനമുള്ള മേഖലയിൽ ഹിന്ദു സ്ഥാനാർഥികൾ മാത്രം ജയിക്കുന്നു. കാസർഗോഡ് നഗരസഭയിലും മലപ്പുറം ജില്ലാപഞ്ചായത്തിലും ജയിച്ചവരുടെ പേരുകൾ പരിശോധിച്ചാൽ ഇത് മനസിലാകും. ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും ശക്തിപ്പെടുകയാണ്. ഇത് അപകടകരമായ സാഹചര്യമാണ് എന്നാണ് സൂചിപ്പിച്ചതെന്നും സജി ചെറിയാൻ പറഞ്ഞു.