തിരുവനന്തപുരം: പിണറായി സർക്കാർ കൊണ്ടുവന്ന സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കാൻ വി.ഡി. സതീശൻ സർക്കാർ. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനം ഉണ്ടാകും. പദ്ധതി ഉപേക്ഷിക്കണമെന്ന് കെ-റെയിൽ വിരുദ്ധസമിതി മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം റദ്ദാക്കണം, മഞ്ഞക്കുറ്റികൾ മാറ്റണം, കേസുകൾ റദ്ദാക്കണം, അറസ്റ്റിലായവർക്ക് നഷ്‌ടപരിഹാരം നൽകണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സിൽവർ ലൈൻ വിരുദ്ധ സമരസമിതി മുഖ്യമന്ത്രി നിവേദനം നൽകിയത്. ഇതിന് നടപടിയെന്നോണം ഭൂമി ഏറ്റെടുക്കൽ നോട്ടിഫിക്കേഷനും റദ്ദാക്കാനും പദ്ധതിക്കായി സ്ഥാപിച്ച മഞ്ഞക്കുറ്റികൾ മാറ്റാനും നിർദേശം നൽകും.
പിണറായി സർക്കാരിൻ്റെ സ്വപ്ന പദ്ധതികളിൽ ഒന്നായിരുന്നു സിൽവർലൈൻ (കെ-റെയിൽ) പദ്ധതി. കേരളത്തിൻ്റെ തെക്കേ അറ്റത്തുനിന്ന് വടക്കേ അറ്റത്തേക്ക് യാത്രാസമയം നാലു മണിക്കൂറായി ചുരുക്കാൻ ലക്ഷ്യമിട്ട് ആസൂത്രണം ചെയ്ത അർധ-അതിവേഗ റെയിൽവേ പദ്ധതിയായിരുന്നു ഇത്. 529.45 കിലോമീറ്ററാണ് പദ്ധതിക്കായുള്ള പാത നിശ്ചയിച്ചിരുന്നത്. കേരള റെയിൽ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡിനായിരുന്നു (കെആർഡിസിഎൽ)പദ്ധതിയുടെ നിർമാണ ചുമതല.
തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ഉൾപ്പെടെ 11 ജില്ലകളിലൂടെയാണ് പാത കടന്നുപോകുന്നത്. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കും. പദ്ധതി നടപ്പിലാകുന്നതോടെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കാനും യാത്രക്കാർക്ക് യാത്ര വേഗത്തിലാക്കാനും കഴിയുമെന്ന് സർക്കാർ അവകാശപ്പെട്ടിരുന്നു.