പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ്: വിനോദിനിക്ക് കൈവച്ച് നൽകും; വാഗ്ദാനവുമായി വി.ഡി. സതീശൻ

മുഖ്യമന്ത്രി ദുരിതാശ്വാസനിധിയിൽ നിന്നും രണ്ട് ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും കൃത്രിമ കൈ വയ്ക്കാൻ തുക പര്യാപ്തമല്ലെന്ന് രക്ഷിതാക്കൾ പറഞ്ഞിരുന്നു
പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ്: വിനോദിനിക്ക് കൈവച്ച് നൽകും; വാഗ്ദാനവുമായി വി.ഡി. സതീശൻ
Published on
Updated on

തിരുവനന്തപുരം: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവിൽ വലതു കൈ നഷ്ടപ്പെട്ട വിനോദിനിക്ക് സഹായവാഗ്ദാനവുമായി പ്രതിപക്ഷ നേതാവ്. എത്ര രൂപ ചെലവ് വന്നാലും കുട്ടിക്ക് കൈ വെച്ച് നൽകാമെന്ന് വി.ഡി. സതീശൻ പറഞ്ഞതായി കുട്ടിയുടെ പിതാവ് പറഞ്ഞു. മുഖ്യമന്ത്രി ദുരിതാശ്വാസനിധിയിൽ നിന്നും രണ്ട് ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും കൃത്രിമ കൈ വയ്ക്കാൻ തുക പര്യാപ്തമല്ലെന്ന് രക്ഷിതാക്കൾ പറഞ്ഞിരുന്നു. കൂടുതൽ സഹായം സർക്കാർ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കൾ അടുത്തിടെ കളക്ടറെയും സമീപിച്ചിരുന്നു. ഇതിനിടെയാണ് പ്രതിപക്ഷ നേതാവിന്റെ സഹായവാഗ്ദാനം.

കഴിഞ്ഞ വർഷം സെപ്തംബർ 24ന് സഹോദരനൊപ്പം കളിക്കുന്നതിനിടെയാണ് പല്ലശ്ശന സ്വദേശിനി വിനോദിനിക്ക് (9) വീണ് പരിക്കേറ്റത്. തുടർന്ന് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ കാണിച്ചെങ്കിലും ജില്ലാ ആശുപത്രിക്ക് റഫർ ചെയ്യുകയാണ് ചെയ്തത്. തുടർന്ന് ജില്ലാ ആശുപത്രിയിൽ നിന്നും എക്സ് റേ എടുത്ത് പ്ലാസ്റ്റർ ഇട്ട് വിട്ടയച്ചു. വേദന കൂടിയതോടെ 25ന് വീണ്ടും ചികിത്സ തേടി. കയ്യൊടിഞ്ഞാൽ വേദനയുണ്ടാവും എന്ന് പറഞ്ഞ് വീണ്ടും തിരിച്ചയക്കുകയാണ് ഉണ്ടായത്. ഒക്ടോബർ അഞ്ചിന് വന്നാൽ മതിയെന്ന് പറഞ്ഞാണ് മടക്കി അയച്ചതെന്നാണ് കുടുംബം നൽകിയ പരാതിയിൽ പറയുന്നത്. ഇതിനിടെ പെൺകുട്ടിയുടെ കയ്യിലെ നിറം മാറുകയും വേദന കൂടുകയും ചെയ്തതോടെ കുടുംബം മുപ്പതാം തീയതി വീണ്ടും ആശുപത്രിയിൽ എത്തുകയായിരുന്നു.

പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ്: വിനോദിനിക്ക് കൈവച്ച് നൽകും; വാഗ്ദാനവുമായി വി.ഡി. സതീശൻ
വീണു പരിക്കേറ്റ കുട്ടിക്ക് മതിയായ ചികിത്സ ലഭിച്ചില്ല, ഒടുവില്‍ കൈ മുറിച്ചു മാറ്റി; പാലക്കാട് ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം

എന്നാൽ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ സ്വകാര്യ ആശുപത്രിയിലേക്ക് പോവാനാണ് പറഞ്ഞതെന്നാണ് കുടുംബം ആരോപിച്ചത്. ഇതോടെ ജില്ലാ ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയിലാണ് കൈ മുറിച്ചു മാറ്റിയത്. പാലക്കാട് ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം. വീണു പരിക്കേറ്റ ഒൻപതുകാരിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നും ഒടുവിൽ കൈ മുറിച്ച് മാറ്റേണ്ടിവന്നെന്നുമാണ് കുടുംബം പറയുന്നത്. പാലക്കാട് പല്ലശ്ശന സ്വദേശി വിനോദിനിയുടെ വലതു കൈയാണ് മുറിച്ചുമാറ്റിയത്.

അതേസമയം, അപൂർവമായി നടക്കുന്ന സംഭവമാണ് ഇതെന്നായിരുന്നു ആശുപത്രി സൂപ്രണ്ടിൻ്റെ പ്രതികരണം. കുട്ടിയ്ക്ക് ഗുരുതരമായ മുറിവ് ഉണ്ടായിരുന്നില്ലെന്നും, നീരോ വേദനയോ ഉണ്ടെങ്കിൽ വീണ്ടും വരാൻ പറഞ്ഞിരുന്നുവെന്നുമാണ് ഡോക്ടർമാർ അറിയിച്ചത്. ജില്ലാ ആശുപത്രി ശാസ്ത്രീയവും ഉചിതവുമായ ചികിത്സ നൽകി എന്നാണ് ഡിഎംഒ ചുമതലപ്പെടുത്തിയ സംഘത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലുള്ളത്. കുട്ടിക്കുണ്ടായത് ധമനികളിൽ രക്തം കട്ടപിടിക്കുകയോ, മാസ് എഫക്റ്റ് ഉണ്ടായതോ ആണ് കാരണമെന്നും റിപ്പോർട്ടിലുണ്ട്. ആശുപത്രിയിൽ നിന്ന് നൽകാവുന്ന എല്ലാ ചികിത്സയും നൽകിയെന്നും ചികിത്സ പിഴവില്ലെന്നും കെജിഎംഒഎയും പ്രതികരിച്ചിരുന്നു. എന്നാൽ സമഗ്ര റിപ്പോർട്ട് വരുന്നതിന് മുന്നേയാണ് എല്ലാം ക്ലിയർ ആണെന്ന കെജിഎംഒഎയുടെ വാദം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com