തിരുവനന്തപുരം: യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോൺഗ്രസ് 95 സീറ്റിലും മുസ്ലീം ലീഗ് 27 സീറ്റിലും ജോസഫ് വിഭാഗം എട്ട് സീറ്റിലും മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. എംപിമാർ മത്സരിക്കുന്ന കാര്യം ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും രണ്ടാം ഘട്ട പട്ടിക ഇന്ന് പുറത്തിറക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു. യുഡിഎഫിൽ പ്രശ്നങ്ങളില്ല, ലീഗ് അധിക സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്നും സതീശൻ പറഞ്ഞു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കമെന്ന മാധ്യമ വാർത്തകളെ പ്രതിപക്ഷ നേതാവ് പൂർണമായും തള്ളി.
ബേപ്പൂരിൽ പി.വി. അൻവർ സ്ഥാനാർഥിയാകുമെന്നും പയ്യന്നൂരിൽ സിപിഐഎം പുറത്താക്കിയ വി. കുഞ്ഞികൃഷ്ണന് യുഡിഎഫ് പിന്തുണ നൽകുമെന്നും സതീശൻ പറഞ്ഞു. സണ്ണി എം. കപിക്കാട് ഇങ്ങോട്ടാണ് സീറ്റ് ആവശ്യപ്പെട്ടതെന്നും സീറ്റ് വാഗ്ദാനം ചെയ്തിട്ടില്ലെന്നും സതീശൻ പറഞ്ഞു. ചർച്ച ചെയ്ത് ആവശ്യം തള്ളുകയാണുണ്ടായതെന്നും സതീശൻ കൂട്ടിച്ചേർത്തു.
കോൺഗ്രസിൽ യാതൊരു പ്രശ്നങ്ങളുമില്ലെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. ഇന്ദിരാ ഗ്യാരണ്ടിയിൽ ജനങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ട്. കോൺഗ്രസ് ദേശീയ പാർട്ടിയാണ്, സ്ഥാനാർഥി നിർണയത്തിന് നടപടിക്രമമുണ്ട്. നേതാക്കൾ ഒറ്റക്കെട്ടാണ്. യഥാർഥ പ്രശ്നം എൽഡിഎഫിലാണെന്നും ചെന്നിത്തല പറഞ്ഞു.
കെ. സുധാകരനുമായി സംസാരിച്ചെന്നും ചെന്നിത്തല പറഞ്ഞു. അദ്ദേഹത്തിന് യാതൊരു പ്രശ്നവുമില്ലെന്നും പാർട്ടിയാണ് വലുതെന്നും ചെന്നിത്തല പറഞ്ഞു.