കണ്ണൂർ: ആരോഗ്യമന്ത്രി മന്ത്രി വീണാ ജോർജിന് എതിരായ കരിങ്കൊടി പ്രതിഷേധത്തിൽ അറസ്റ്റിലായ കെഎസ്‌യു പ്രവർത്തകർ റിമാൻഡിൽ. ജില്ലാ പ്രസിഡൻ്റ് അതുൽ, അക്ഷയ്, മുബാസ്, യാസിൻ, ബിദുൽ എന്നിവരെയാണ് മാർച്ച് 12 വരെ റിമാൻഡ് ചെയ്തത്. ഇവർക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. അതേസമയം. പരിക്കേറ്റ വീണാ ജോർജ് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ്. മന്ത്രിയെ എംആർഐ സ്കാൻ അടക്കമുള്ള പരിശോധനകൾക്ക് വിധേയമാക്കി.
മന്ത്രി വീണ ജോർജിൻ്റെ ഔദ്യോഗിക വാഹനം തടഞ്ഞതിൽ കേസിൽ യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ടൗൺ പൊലീസാണ് 10 യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ കേസെടുത്തത്. ഇന്നലെ വൈകീട്ട് എകെജി ആശുപത്രി പരിസരത്ത് നടന്ന പ്രതിഷേധത്തിൽ മന്ത്രിയുടെ വാഹനത്തിന് മുന്നിലെ ദേശീയ പതാക സ്ഥാപിച്ച പോസ്റ്റ് നശിപ്പിച്ചെന്ന പരാതിയിലാണ് കേസെടുത്തത്.
ഇന്നലെ അർദ്ധ രാത്രിയോടെ കോടിയേരിയിൽ കോൺഗ്രസ് ഓഫീസിന് അജ്ഞാതർ തീയിട്ടു. കല്ലിൽത്താഴയിലെ പാറാൽ മണ്ഡലം കമ്മിറ്റി ഓഫീസിനാണ് തീയട്ടത്. ഓഫീസിന് തീയിട്ടയിന് പിന്നിൽ സിപിഐഎം ആണെന്ന് കോൺഗ്രസ് ആരോപിച്ചു. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണച്ചിട്ടുണ്ട്.
ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് വീണാ ജോർജിന് പ്രതിഷേധത്തിനിടെ പരിക്കേറ്റത്. കല്യാട് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്ത് മടങ്ങവേ ആയിരുന്നു സംഭവം. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ജില്ലാ ആശുപത്രിയിലെത്തി വീണാ ജോർജിനെ സന്ദർശിച്ചിരുന്നു.