അജിത് കുമാറിനെതിരായ വിജിലൻസ് കോടതി വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്; മുഖ്യമന്ത്രിക്കെതിരായ പരാമർശം ഒഴിവാക്കാൻ ആവശ്യപ്പെടും

അന്തിമ റിപ്പോർട്ടിൽ തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്ന വാദം ഉന്നയിക്കും.
എം.ആർ. അജിത് കുമാർ
എം.ആർ. അജിത് കുമാർSource: News Malayalam 24x7
Published on

എഡിജിപി എംആർ അജിത് കുമാറിനെതിരായ വിജിലൻസ് കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സ‍ർക്കാർ. മുഖ്യമന്ത്രിക്ക് എതിരായ പരാമർശം ഒഴിവാക്കാൻ ഹൈക്കോടതിയെ സമീപിച്ചേക്കും. അന്തിമ റിപ്പോർട്ടിൽ തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്ന വാദം ഉന്നയിക്കും. എം.ആർ. അജിത് കുമാറിന് ക്ലീൻ ചീറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് കഴിഞ്ഞ ദിവസം ന്യൂസ് മലയാളം പുറത്തുവിട്ടിരുന്നു. എഡിജിപി അനധികൃതമായി സ്വത്ത് സമ്പാദിച്ചതിന് തെളിവില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

നിലമ്പൂർ മുന്‍ എംഎല്‍എ പി.വി. അന്‍വറാണ് അജിത് കുമാറിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. പ്രധാനമായും അഞ്ച് ആരോപണങ്ങളാണ് എം.ആർ. അജിത് കുമാറിനെതിരെ ഉയർന്നുവന്നത്. അജിത് കുമാർ മലപ്പുറം പൊലീസ് ക്യാംപ് ഓഫീസില്‍ നിന്ന് തേക്ക് മുറിച്ച് കടത്തിയെന്നായിരുന്നു ഒരു ആരോപണം. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തേക്കുമരത്തിന്റെ മൂന്ന് കഷണങ്ങളും ലേലത്തിന് പോയെന്നും ഇതിന് കൃത്യമായ തെളിവുണ്ടെന്നും വിജിലന്‍സ് പറയുന്നു. ഷാജന്‍ സ്കറിയയുടെ കയ്യില്‍ നിന്നും രണ്ടു കോടി രൂപ വാങ്ങിയെന്നായിരുന്നു രണ്ടാമത്തെ ആരോപണം. അതും അന്വേഷണത്തില്‍ അടിസ്ഥാനരഹിതവും വാസ്തവ വിരുദ്ധവുമാണെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സാമ്പത്തിക ലാഭമുണ്ടാക്കിയെന്നായിരുന്നു മൂന്നാമത്തെ ആരോപണം. എഡിജിപി 35 ലക്ഷം രൂപയുടെ ഫ്ലാറ്റ് വാങ്ങി 22 ദിവസങ്ങള്‍ക്കകം ഇരട്ടിവിലയ്ക്ക് മറിച്ചുവിറ്റുവെന്നായിരുന്നു മറ്റൊരു ആരോപണം. അത് സ്വാഭാവിക നടപടിയായിട്ടാണ് വിജിലന്‍സ് റിപ്പോർട്ടിലെ പരാമർശം. കവടിയാറിലെ ആഡംബര വീട് നിർമാണവുമായി ബന്ധപ്പെട്ട അന്‍വറിന്റെ ആരോപണവും വിജിലന്‍സ് തള്ളിക്കളയുന്നു. അജിത് കുമാറിന്റെ ഭാര്യാ സഹോദരനുമായി ബന്ധപ്പെട്ട സ്വത്താണിതെന്നും അതെങ്ങനെ അജിത് കുമാറുമായി കൂട്ടിവായിക്കും എന്നുമായിരുന്നു വിജിലന്‍സിന്റെ വാദം.

എം.ആർ. അജിത് കുമാർ
EXCLUSIVE |"അജിത് കുമാർ അനധികൃതമായി സ്വത്ത് സമ്പാദിച്ചതിന് തെളിവില്ല"; എഡിജിപിക്ക് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് ന്യൂസ് മലയാളത്തിന്

അന്‍വറിന് മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ടില്‍ വിജിലന്‍സ് പറയുന്നു. പരാതിക്കാരന്റെ മൊഴി പൊലും രേഖപ്പെടുത്തിയിട്ടില്ല എന്നാണ് റിപ്പോർട്ടില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നത്. എഡിജിപിയെ സംരക്ഷിക്കാൻ 'അദൃശ്യശക്തി' പ്രവർത്തിച്ചെന്ന് പറഞ്ഞാണ് എം.ആർ. അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയ ഈ വിജിലൻസ് റിപ്പോർട്ട് കഴിഞ്ഞ ദിവസം കോടതി തള്ളിയത്. വിവരാവകാശ നിയമ പ്രകാരം ഈ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ നല്‍കാന്‍ കൂട്ടാക്കിയിരുന്നില്ല. റിപ്പോർട്ട് പൊതുതാൽപര്യമോ, പൊതു പ്രവർത്തന ബന്ധമോ ഇല്ലാത്തതാണ്. റിപ്പോർട്ടിലെ ഉള്ളടക്കം പുറത്തു വിടുന്നത് എം.ആർ. അജിത് കുമാറിൻ്റെ സ്വകാര്യതയെ അനാവശ്യമായി ബാധിക്കുമെന്നുമായിരുന്നു സർക്കാരിന്റെ മറുപടി.

സർക്കാർ പുറത്തുവിടാതിരുന്ന ഈ അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസം വിജിലൻസ് പ്രത്യേക കോടതി നിഷ്കരുണം തള്ളിക്കളഞ്ഞിരുന്നു. മാത്രമല്ല, അജിത് കുമാറിനെ വെള്ളപൂശുന്ന റിപ്പോർട്ട് മുഖ്യമന്ത്രി എങ്ങനെ അംഗീകരിക്കുമെന്ന സുപ്രധാന ചോദ്യവും കോടതി ഉന്നയിച്ചിരുന്നു. പല തവണ കേസ് പരിഗണിച്ചപ്പോഴും വിവാദമായ വിജിലൻസ് റിപ്പോർട്ട് കോടതിയിൽ ഹാജരാക്കിയിരുന്നില്ല. ഇതിനെതിരെ കോടതി നിലപാടെടുക്കുകയും റിപ്പോർട്ട് വിളിച്ചു വരുത്തുകയുമായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com