പത്തനംതിട്ട: ശബരിമല സ്വർണപ്പാളി വിവാദത്തിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്ന് ദേവസ്വം വിജിലൻസ് ചോദ്യം ചെയ്തേക്കില്ലെന്ന് റിപ്പോർട്ട്. ചോദ്യ ചെയ്യലിനായി ഇതുവരെ നോട്ടീസ് നൽകാത്തതിനെ തുടർന്നാണ് ചോദ്യം ചെയ്യൽ ഇന്ന് ഉണ്ടാകില്ലെന്ന സൂചന പുറത്തുവരുന്നത്.
ശബരിമലയിൽ നിന്ന് കൊണ്ടുപോയത് സ്വർണപ്പാളി ആണോ ചെമ്പുപാളി ആണോ, ഇത് ഒരു മാസത്തോളം കയ്യിൽ സൂക്ഷിച്ചത് ഉൾപ്പടെയുള്ള ദുരൂഹതകളിൽ വ്യക്തത വരുത്താനാണ് വിജിലൻസിൻ്റെ നീക്കം. കൃത്യമായ ചോദ്യാവലി ഇതിനായി ദേവസം വിജിലൻസ് തയ്യാറാക്കിയിട്ടുണ്ട്. സ്വർണപ്പാളിയുമായി ബന്ധപ്പെട്ട ഇടപാടുകാരെയെല്ലാം വിജിലൻസ് ചോദ്യം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.
സ്വർണപ്പാളി വിഷയത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പന്തളം കുടുംബവും രംഗത്തെത്തിയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്താൽ സത്യാവസ്ഥ പുറത്തുവരുമെന്നും സ്പോൺസർമാരായി വരുന്നവർക്ക് കഴിവും സാമ്പത്തിക ശേഷിയും ഉണ്ടോ എന്ന് പരിശോധിക്കണമെന്നും പന്തളം കുടുംബം അറിയിച്ചിരുന്നു. അതേസമയം സ്വർണപ്പാളിയിലെ ദുരൂഹത ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് ഇന്ന് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തും.
സന്നിധാനത്ത് നിലവിലുള്ളത് ഉണ്ണികൃഷ്ണൻ പോറ്റി നിർമിച്ച ശ്രീകോവിൽ കവാടമാണ് എന്നതടക്കമുള്ള വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 1999ൽ വിജയ് മല്യ സ്വർണം പൂശിയ കവാടത്തിൻ്റെ അടിഭാഗത്ത് വിടവ് കണ്ടെത്തിയതോടെ, പുതിയ കവാടം നിർമിച്ച് നൽകാമെന്ന് ഉണ്ണികൃഷ്ണൻ പോറ്റി വാഗ്‌ദാനം ചെയ്യുകയായിരുന്നു.
നടൻ ജയറാം അടക്കം പൂജിച്ച ശ്രീകോവിലാണ് ഇപ്പോൾ ശബരിമലയിൽ സ്ഥാപിച്ചിട്ടുള്ളത്. ചെന്നൈയിൽ വച്ച് ഉണ്ണികൃഷ്ണൻ പോറ്റി സംഘടിപ്പിച്ച പൂജയിൽ ജയറാം പങ്കെടുത്തതിൻ്റെ തെളിവുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ഉണ്ണികൃഷ്ണൻ പോറ്റിയുമായി വ്യക്തിപരമായി ബന്ധമില്ലെന്നും, ശബരിമലയിൽ വച്ച് കണ്ട പരിചയം മാത്രമാണ് ഉള്ളതെന്നും, താൻ പൂജയിൽ പങ്കെടുക്കുന്നത് സ്വപ്നം കണ്ടുവെന്നും പറഞ്ഞാണ് തന്നെ സമാപിച്ചതെന്നുമായിരുന്നു ജയറാം ന്യൂസ് മലയാളത്തോട് പറഞ്ഞത്.