കൊച്ചി: നവരാത്രിയുടെ അവസാന ദിവസമായ ഇന്ന് ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലുമായി കുട്ടികളെ എഴുത്തിനിരുത്താൻ വൻ തിരക്കാണ് ഉള്ളത്. തിരുവനന്തപുരം പൂജപ്പുര ശ്രീ സരസ്വതി ക്ഷേത്രം, പറവൂര്‍ ദക്ഷിണ മൂകാംബിക ക്ഷേത്രം, തൃശൂർ തിരുവുള്ളക്കാവ് , തിരൂർ തുഞ്ചൻപറമ്പ് എന്നിവിടങ്ങളിൽ പുലർച്ചെ മുതൽ വലിയ തിരക്കാണ്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും വിജയദശമി ദിനത്തോട് അനുബന്ധിച്ച് പ്രത്യേക ചടങ്ങുകൾ നടക്കും.
അക്ഷര ലോകത്തേക്ക് കുരുന്നുകള്‍ ചുവടുവെയ്ക്കുന്നത് നവരാത്രിയുടെ അവസാന ദിനമായ വിജയദശമിയിലാണ്. ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും വീടുകളിലുമെല്ലാം വിദ്യാരംഭചടങ്ങുകള്‍ നടക്കും. അക്ഷരലോകത്തേക്ക് മാത്രമല്ല, വാദ്യ-നൃത്ത-സംഗീത കലകള്‍ക്ക് തുടക്കം കുറിക്കുന്നതും വിജയദശമി ദിനത്തിലാണ്.
ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന എറണാകുളം പറവൂർ മൂകാംബിക ക്ഷേത്രത്തിൽ രാവിലെ മുതൽ തന്നെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ പുലർച്ചെ മുതൽ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. മൂന്നുമണിക്ക് നടതുറന്നാൽ പുലർച്ചെ നാലുമണി മുതലാണ് കുരുന്നുകൾ ആദ്യക്ഷരം കുറിക്കാൻ തുടങ്ങുക. സരസ്വതി മണ്ഡപത്തിന് സമീപം ഉച്ചയ്ക്ക് 12.30 വരെ ചടങ്ങുകൾ നീളും. വൈകിട്ട് വിജയോത്സവത്തോടെ മൂകാംബിക ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി മഹോത്സവത്തിന് സമാപനമാകും.
തിരൂർ തുഞ്ചൻപറമ്പിൽ വിദ്യാരംഭത്തിന് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പുലർച്ചെ അഞ്ച് മണി മുതൽ തന്നെ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചിരുന്നു, പാരമ്പര്യ എഴുത്ത് ആശാന്മാരും സാഹിത്യകാരന്മാരും കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകുന്നു