എറണാകുളം: ക്രിസ്മസ് ആഘോഷങ്ങൾക്കിടയിലെ അതിക്രമങ്ങളിൽ രൂക്ഷ വിമർശനവുമായി സഭാ നേതൃത്വങ്ങൾ.
ആഘോഷങ്ങൾ തകർക്കുന്ന അന്ധകാര ശക്തികളെ ഭരണകൂടം നിയന്ത്രിക്കണമെന്ന് മലങ്കര സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു. നാം ജീവിക്കുന്നത് അന്ധകാരം നിറഞ്ഞ സമൂഹത്തിലാണ്, യുദ്ധങ്ങളിൽ നിർദോഷികളായ കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നു. ക്രിസ്മസ് ആഘോഷങ്ങൾ തർക്കുന്ന അന്ധകാര ശക്തികളെ നിയന്ത്രിക്കാൻ ഭരണകൂടത്തിന് കഴിയണം. എല്ലാ മതസമൂഹങ്ങൾക്കും സ്വാതന്ത്ര്യവും സംരക്ഷണവും വേണം. ഭരണഘടനയുടെ സംരക്ഷണം മതങ്ങൾക്കുണ്ടാകണമെന്നും മലങ്കര സഭാധ്യക്ഷൻ പറഞ്ഞു. ക്രിസ്മസ് ദിനത്തിൻ്റെ പൊലിമ തകർക്കാനാണ് ചിലരുടെ ശ്രമമെന്ന് ക്ലിമീസ് കാതോലിക്കാ ബാവ പറഞ്ഞു.
രാജ്യത്ത് ക്രൈസ്കവർക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ വർധിക്കുന്നതിൽ ആശങ്കയുണ്ടെന്ന് ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ പറഞ്ഞു. പ്രകാശത്തിന്റെയും പ്രത്യാശയുടെയും സന്ദേശമാണ് തിരുപ്പിറവിയിലൂടെ നമുക്ക് ലഭിക്കുന്നത്. എന്നാൽ, ജീവനും സ്വത്തിനും ഭീഷണി നേരിടുന്ന സാഹചര്യമടക്കം നമുക്കുണ്ട്. അത്തരം അന്ധകാരത്തിലൂടെയാണ് നാം കടന്നു പോകുന്നത്. യേശുവിൻ്റെ സന്ദേശം പ്രചരിപ്പിക്കുന്നവർക്ക് എതിരെയും ക്രൈസ്തവ വിശ്വാസികൾക്കെതിരെ അക്രമം വർധിക്കുന്നുവെന്നും തോമസ് ജെ നെറ്റോ പറഞ്ഞു.
ഭാരതത്തിലെ ക്രൈസ്തവർ ക്രിസ്മസ് ദിനത്തിൽ ആശങ്കയിലെന്ന് സിറോ മലബാർ സഭ. ഒറ്റതിരിഞ്ഞ സംഘർഷങ്ങൾ വർധിക്കുന്നത് ഭയപ്പെടുത്തുന്നുവെന്ന് ക്രിസ്മസ് ദിന സന്ദേശത്തിൽ സഭ വക്താവ് ഫാദർ ടോം ഓലിക്കരോട്ട് പറഞ്ഞു. സമാധാന ധൂതൻ ആയ യേശുവിന്റെ പിറവി ദിനത്തിൽ ആക്രമണം നടത്തുന്നത് അസ്വസ്ഥപെടുത്തുന്നു. ക്രിസ്തുവിന്റെ സന്ദേശങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചാൽ വർധിത വീര്യത്തോടെ ഉയർന്നുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.