തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിലെ നിലപാട് മാറ്റത്തിൽ വിശദീകരണവുമായി മന്ത്രി വി.എൻ. വാസവൻ. വിഷയത്തിലെ പാർട്ടി നിലപാടാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത്. ഭരണഘടനപരമായ പ്രശ്നങ്ങളാണ് സർക്കാരിനോട് കോടതി ചോദിച്ചിരിക്കുന്നത്. എല്ലാ കാലത്തും വിശ്വാസികളുടെ താൽപ്പര്യം മുൻ നിർത്തി സർക്കാർ മുന്നോട്ടു പോകുമെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
ആചാര കാര്യത്തിൽ പ്രവീണ്യമുള്ളവരും സാമൂഹിക പരിഷ്കർത്താക്കളുമാണ് ഇക്കാര്യത്തിൽ അഭിപ്രായം പറയേണ്ടതെന്നാണ് 2007ൽ സർക്കാർ നൽകിയ സത്യവാങ്മൂലം. നിലപാട് മാറ്റമായി വ്യാഖ്യാനിക്കേണ്ട ആവശ്യമില്ല. രാജ്യത്തിൻ്റെ പരമോന്നത നീതിപീഠത്തിന് എതിരായി സർക്കാരിന് നിൽക്കാൻ കഴിയില്ല. യുവ ബിജെപി അഭിഭാഷകരാണ് യുവതീ പ്രവേശനത്തിനായി കോടതിയെ സമീപിച്ചത്. അന്നും ഇന്നും വിശ്വാസികൾക്ക് ഒപ്പമാണ് സർക്കാർ. പ്രതിപക്ഷമാണ് ജനങ്ങളോട് മാപ്പ് പറയേണ്ടത്, വി.എൻ. വാസവന്റെ വാക്കുകൾ.
ഇന്നാണ് ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട നിലപാട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിക്കുക. ശബരിമല യുവതീ പ്രവേശനം അനുവദിക്കാമെന്ന മുൻ നിലപാടിൽ മാറ്റം വരുത്തിയാകും സത്യവാങ്മൂലം സമർപ്പിക്കുക. ആചാരം സംരക്ഷിക്കപ്പെടണമെന്നാണ് സർക്കാരിൻ്റെ പുതിയ നിലപാട്. അതേസമയം, യുവതീ പ്രവേശന വിധി നിലനിർത്തണമെന്ന് ഹർജിക്കാരായ ഇന്ത്യൻ യങ്ങ് ലോയേഴ്സ് അസോസിയേഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്.