പത്മവിഭൂഷണിൽ പാർട്ടി നിലപാടിനൊപ്പം; പുരസ്കാരം സ്വീകരിക്കില്ലെന്ന് സൂചന നൽകി വിഎസിൻ്റെ കുടുംബം

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ കത്ത് അടക്കം പങ്കുവെച്ചുകൊണ്ടായിരുന്നു അരുൺ കുമാറിൻ്റെ പോസ്റ്റ്
പത്മവിഭൂഷണിൽ പാർട്ടി നിലപാടിനൊപ്പം; 
പുരസ്കാരം സ്വീകരിക്കില്ലെന്ന് 
സൂചന നൽകി വിഎസിൻ്റെ കുടുംബം
Source: Social Media
Published on
Updated on

വി.എസ്. അച്യുതാനന്ദന് ലഭിച്ച പത്മവിഭൂഷൺ സ്വീകരിക്കുന്നതിൽ പാർട്ടി നിലപാടിനൊപ്പമെന്ന് വ്യക്തമാക്കി കുടുംബം. പുരസ്കാരത്തെക്കാൾ വലുത് വിഎസിന് ജനമനസിലുള്ള സ്ഥാനമാണെന്ന് വ്യക്തമാക്കിയ മകൻ വി.എ.അരുൺകുമാർ ഔദ്യോഗിക പുരസ്കാരങ്ങൾ സ്വീകരിക്കുന്നതിൽ സിപിഐഎമ്മിന് നിലപാടുണ്ടെന്നും വിഎസും ആ മൂല്യങ്ങളെ വി എസും മുറുകെപ്പിടിച്ചിരുന്നതായും പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കുടുംബത്തിൻ്റെ നിലപാട് അരുൺ കുമാർ വ്യക്തമാക്കിയത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ കത്ത് അടക്കം പങ്കുവെച്ചുകൊണ്ടായിരുന്നു അരുൺ കുമാറിൻ്റെ പോസ്റ്റ്.

പോസ്റ്റിൻ്റെ പൂർണ രൂപം..

ഭാരതത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ 'പത്മവിഭൂഷൺ' അന്തരിച്ച എന്റെ പിതാവ് വി.എസ്. അച്യുതാനന്ദന് നൽകാൻ തീരുമാനിച്ച വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട്‌ ഇന്ന് വന്ന കത്ത് താഴെ പങ്കുവെക്കുന്നു.

ജനകീയ പോരാട്ടങ്ങളിലൂടെയും അചഞ്ചലമായ രാഷ്ട്രീയ നിലപാടുകളിലൂടെയും പതിറ്റാണ്ടുകളോളം കേരളീയ പൊതുസമൂഹത്തിനൊപ്പം സഞ്ചരിച്ച വി.എസ്സിനോട് ജനങ്ങൾ കാണിക്കുന്ന സ്നേഹവും ബഹുമാനവും എന്നും ഞങ്ങൾക്ക് വലിയ കരുത്താണ്. ഈ പുരസ്കാരം അദ്ദേഹത്തിന്റെ പൊതുജീവിതത്തോടുള്ള ആദരമായി കാണുന്നു.

എങ്കിലും, ഇത്തരം ഔദ്യോഗിക പുരസ്കാരങ്ങൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രതിനിധാനം ചെയ്ത പ്രസ്ഥാനത്തിന് വ്യക്തമായ രാഷ്ട്രീയ നിലപാടുകളുണ്ട്. ആ മൂല്യങ്ങളെയും പാർട്ടിയുടെ തീരുമാനങ്ങളെയും ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയിൽ അദ്ദേഹം എപ്പോഴും മുറുകെ പിടിച്ചിരുന്നു. പിതാവിന്റെ ആദർശങ്ങൾക്കും പാർട്ടി നിലപാടുകൾക്കും ഒപ്പമായിരിക്കും ഇക്കാര്യത്തിൽ കുടുംബത്തിന്റെ തീരുമാനം.

വി.എസ്സിന് ജനഹൃദയങ്ങളിൽ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്കാരത്തേക്കാളും വലുതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ജനങ്ങൾ അദ്ദേഹത്തിന് നൽകുന്ന സ്നേഹവായ്പുകൾക്ക് നന്ദി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com