

വയനാട്: ചുണ്ടേലിൽ കാട്ടാന പ്രതിരോധത്തിന് മാതൃകയായ ജനകീയ ഫെൻസിങ് ഉപകാരമില്ലാതെ കാടുമൂടി നശിക്കുന്നു. ഫെൻസിങ് ദുർബലമായതോടെ വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് എത്തുന്നത് പതിവാകുകയാണ്. കാർഷിക വിളകൾ നശിപ്പിക്കുന്നതോടൊപ്പം മനുഷ്യജീവനും ഭീഷണിയാകുകയാണ് വന്യമൃഗങ്ങൾ.
മൂന്നുവർഷം മുൻപ് വൈത്തിരി പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പ്രദേശവാസികളുടെ കൂട്ടായ്മയിൽ നിർമിച്ചതാണ് ജനകീയ ഫെൻസിങ്. ചുണ്ടേൽ ആനപ്പാറ മുതൽ തളിമല വരെയുള്ള അഞ്ച് കിലോമീറ്ററിലാണ് ഫെൻസിങ് . കാട്ടാന ശല്യത്തിൽ വലഞ്ഞപ്പോഴുണ്ടായ പ്രതിഷേധം പിന്നീട് പ്രതിരോധമായി മാറുകയായിരുന്നു . രണ്ടുവർഷത്തിലധികം മുന്നോട്ടുപോയെങ്കിലും കൃത്യമായ പരിപാലനവും ശ്രദ്ധയും ഇല്ലാത്തതിനാൽ ഫെൻസിങ് നശിക്കാൻ തുടങ്ങി.
ഇതോടെ കാട്ടാന അടക്കം ജനവാസ മേഖലയിലേക്ക് എത്തിത്തുടങ്ങി. ഇപ്പോൾ ഫെൻസിങ്ങിൻ്റെ കമ്പികള്‍ക്ക് മുകളില്‍ മരച്ചില്ലകള്‍ ചാഞ്ഞ് കാടുപിടിച്ച് കിടക്കുകയാണ്. തൂണുകൾ ഇളകിയും ചെരിഞ്ഞും കമ്പികൾ അയഞ്ഞുപോയി.
ഇതുകാരണം ഫെൻസിങ് ചാർജ് ചെയ്യാന്‍ സാധിക്കുന്നില്ല. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഫെൻസിങ് പ്രവർത്തന സജ്ജമാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. തളിമല മുതൽ ലക്കിടി വരെയുള്ള പ്രവർത്തികൾ എത്രയും വേഗം പൂർത്തീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു