

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല അടുത്തിരിക്കെ വൈറലായി പാളയം പള്ളി ഇമാമിൻ്റെ നിർദേശം. പൊങ്കാലയർപ്പിക്കാനെത്തുന്ന ഭക്തർക്ക് എല്ലാ വിധ സഹായവും ചെയ്തു നൽകണമെന്ന പാളയം പള്ളി ഇമാമിൻ്റെ വാക്കുകളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.
"ആറ്റുകാൽ പൊങ്കാല വരികയാണ്, കുറേ സഹോദരിമാരും കുട്ടികളും തിരുവനന്തപുരം നഗരത്തിലേക്ക് അതിഥികളായി എത്തുന്ന സമയമാണ്. അവരുടെ ഏറ്റവും നല്ല ആതിഥേയരായി മാറാൻ നമുക്ക് കഴിയണം. റമദാനിലാണ് ഇത്തവണത്തെ പൊങ്കാല. റമദാനിൻ്റേതായ സന്തോഷത്തിൻ്റെ, സാഹോദര്യത്തിൻ്റെ സ്നേഹത്തിൻ്റെ അനുഭവങ്ങൾ അവർക്ക് സമ്മാനിക്കുവാൻ നമുക്ക് സാധ്യമാകണം. കുടിവെള്ളവും റമദാൻ വിഭവങ്ങളുമെല്ലാം അവർക്ക് സമ്മാനിക്കണം, വിശ്രമിക്കാൻ സൗകര്യം നൽകണം. മസ്ജിദുകളും വീടുകളും അവരുടെ മുന്നിൽ പൂർണമായും തുറക്കപ്പെടുന്ന സാഹചര്യം ഉണ്ടാകണം" എന്നായിരുന്നു ജുമുഅ നിസ്കാര സമയത്തെ പാളയം ഇമാം സുഹൈബ് മൗലവിയുടെ ആഹ്വാനം.
കേരളത്തിലെ മതേതര സ്വഭാവത്തെ ചോദ്യം ചെയ്യുന്ന കേരളത്തിനെതിരെ വിദ്വേഷവും നുണയും പ്രചരിപ്പിക്കുന്ന കേരള സ്റ്റോറി പോലെയുള്ള സിനിമകൾ ഇറങ്ങുന്ന കാലഘട്ടത്തിലാണ് കേരളത്തിൻ്റെ മതേതരത്വവും സാഹോദര്യവും ഇതുകൊണ്ടൊന്നും തകരില്ലെന്ന സന്ദേശം തരുന്ന ഇത്തരം സംഭവങ്ങളുണ്ടാകുന്നത്. ദ റിയൽ കേരള സ്റ്റോറി എന്ന ക്യാപ്ഷനോടെയാണ് പലരും വീഡിയോ ഷെയർ ചെയ്യുന്നത്.
ആറ്റുകാൽ പൊങ്കാല സമയത്ത് എല്ലാ വർഷവും പൊരിവെയിലത്ത് പൊങ്കാലയിടാനെത്തുന്ന ഭക്തർക്കായി പാളയം മസ്ജിദും സെൻ്റ് ജോസഫ് പള്ളിയും വാതിലുകൾ തുറന്നു നൽകാറുണ്ട്. ആ സമയത്ത് പലപ്പോഴും പള്ളികളിലെ പ്രാർഥനാ സമയം വരെ മാറ്റാറുണ്ട്. ഇതിന് പുറമേ ഭക്തർക്ക് കുടിവെള്ളവും,സംഭാരവും, പഴങ്ങളുമെല്ലാം ഇവിടെ സൗജന്യമായൊരുക്കാറുണ്ട്.