

തിരുവനന്തപുരം: സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ച വിഷയത്തിൽ സർക്കാർ ജാഗ്രത പാലിക്കണമായിരുന്നെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന അധ്യക്ഷൻ റസാഖ് പാലേരി. ലോക്ഭവന്‍റെ നേതൃത്വത്തില്‍ നടത്തുന്ന ഇത്തരം ഇടപെടലുകളെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണണം. സില്‍വര്‍ ലൈന്‍ പദ്ധതി അടക്കമുള്ളവയ്ക്കെതിരെ നടന്ന ജനകീയ സമരങ്ങളെയും ജനപക്ഷ മുന്നേറ്റങ്ങളെയും പുച്ഛിച്ച് തള്ളിയ ഇടത് സര്‍ക്കാരിന് ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണ് നിയമസഭ ഫലമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വിവാദങ്ങളിൽ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ രംഗത്തെത്തിയിരുന്നു. വന്ദേമാതരം പൂർണമായും ആലപിക്കും എന്നുള്ളത് അറിയില്ലായിരുന്നെന്നും രാജ്ഭവനിൽ നിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചൊല്ലിയതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. താനും സദസിൽ നിൽക്കുമ്പോഴാണ് മുഴുവൻ ആലപിക്കുന്നത് കേട്ടത്. ഇടയിൽ കേറി തടസപ്പെടുത്താൻ കഴിയില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.
നേരത്തെ എംഎൽഎയായി നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ വി.ഡി. സതീശൻ എന്ന് മാത്രമായിരുന്നു അദ്ദേഹം ഉപയോഗിച്ചരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യവേ വടശേരി ദാമോദര മോനോൻ സതീശൻ എന്നായിരുന്നു വി.ഡി. സതീശൻ പറഞ്ഞത്. ഇതുവരെയില്ലാതിരുന്ന സവർണ ജാതിവാൽ ഉറക്കെ പ്രഖ്യാപിച്ച് വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചൊല്ലിയത് വലിയ വിവാദമാവുകയായിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിൽ അംഗീകരിക്കപ്പെട്ട സെക്യുലർ വരികളെ മറികടന്ന് വന്ദേഭാരതം ചൊല്ലിയതും മുൻ നിലപാടുകൾ പൊള്ളയാണെന്ന് തെളിയിക്കുന്നുവെന്നായിരുന്നു സമൂഹ മാധ്യമങ്ങളിൽ ഉയർന്ന വിമർശനം.