തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രിയെ ചൊല്ലിയുള്ള തർക്കത്തിൽ സോഷ്യൽ മീഡിയയിൽ പരസ്യപ്പോര് തുടരുന്നു. കഴിഞ്ഞദിവസം കെ. സുധാകരൻ കെ.സി. വേണുഗോപാലിനെ പിന്തുണച്ച് പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെയാണ് വീണ്ടും ചർച്ചയ്ക്ക് വഴിയൊരുക്കിയത്. എന്നാൽ പോസ്റ്റിന് കമൻ്റായി വന്നതൊക്കെ വി.ഡി. സതീശനെ അനുകൂലിച്ച് കൊണ്ടുള്ള കമൻ്റുകളായിരുന്നു.
അതേസമയം, എന്തുകൊണ്ട് കൊണ്ട് കെ.സി. ആയിക്കൂടാ എന്ന് ചൂണ്ടിക്കാട്ടി കൊണ്ട് നിരവധി പേർ പോസ്റ്റ് പങ്കുവച്ചിരുന്നു. കെ.സിയെ പിന്തുണച്ച് കോൺഗ്രസിലെ പ്രമുഖ യുവനേതാക്കൾ കൂട്ടത്തോടെ രംഗത്തെത്തിയിട്ടുണ്ട്.
കെ.സി. പരിണത പ്രജ്ഞനായ നേതാവെന്ന് ദീപ്തി മേരി വർഗീസ് ന്യൂസ് മലയാളത്തോട് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരാനുള്ള യോഗ്യത കെ സി അടക്കമുള്ള നേതാക്കൾക്കുണ്ട്. കെ. സുധാകരൻ പറഞ്ഞത് അദ്ദേഹത്തിൻ്റെ അനുഭവത്തിൻ്റെ പശ്ചാത്തലത്തിലാണ്. കെ സുധാകരനെ തിരുത്താൻ താൻ ആളല്ലെന്നും ദീപ്തി വ്യക്തമാക്കി. തെരഞ്ഞടുപ്പ് നയിക്കുന്നവർ തന്നെ നേതൃ സ്ഥാനത്തെത്തണമെന്ന് പറയാൻ കഴിയില്ല. എൻ്റെ കാര്യം തന്നെ അതിന് ഉത്തമ ഉദാഹരണമാണ്. താഴെ തലം മുതലുള്ളവർ പാർട്ടിക്ക് വേണ്ടി അധ്വാനിച്ച് വന്നവരാണ്, ഒരാൾ മാത്രം അധ്വാനിച്ചുവെന്ന് പറയുന്നതിൽ അർഥമില്ലെന്നും ദീപ്തി ചൂണ്ടിക്കാട്ടി.
കെ.സി. വേണുഗോപാൽ എന്നത് ഇന്നോ ഇന്നലെയോ കേരളം കേട്ടുതുടങ്ങിയ പേരല്ല! ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ ഹൃദയമിടിപ്പ് അറിയുന്ന , പോരാട്ടവീര്യം ചോരാത്ത കരുത്തുറ്റ ഒരു നേതാവിന്റെ നാമമാണത് എന്ന് ആണ് വൈഷ്ണ സുരേഷ് ഫേസ്ബുക്കിൽ പങ്കുവച്ചത്.
വൈഷ്ണ സുരേഷിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
കെ.സി. വേണുഗോപാൽ എന്നത് ഇന്നോ ഇന്നലെയോ കേരളം കേട്ടുതുടങ്ങിയ പേരല്ല!
ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഹൃദയമിടിപ്പ് അറിയുന്ന , പോരാട്ടവീര്യം ചോരാത്ത കരുത്തുറ്റ ഒരു നേതാവിന്റെ നാമമാണത്.
പ്രതിസന്ധികളിലെ തളരാത്ത പടനായകൻഇന്ത്യൻ നാഷണൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോൾ, എ.ഐ.സി.സി ജനറൽ സെക്രട്ടറി എന്ന നിലയിൽ പാർട്ടിയെ നെഞ്ചോട് ചേർത്തുപിടിച്ച നേതാവാണ് അദ്ദേഹം. കന്യാകുമാരി മുതൽ കാശ്മീർ വരെ രാഹുൽ ഗാന്ധി നടത്തിയ ഐതിഹാസികമായ ഭാരത് ജോഡോ യാത്രയുടെയും, തുടർന്നുണ്ടായ കോൺഗ്രസിന്റെ ഉജ്ജ്വലമായ തിരിച്ചുവരവിന്റെയും അണിയറശില്പികളിൽ പ്രധാനി കെ.സി തന്നെയായിരുന്നു.
മതേതരത്വവും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്ന രാഹുൽ ഗാന്ധിയോടൊപ്പം ചേർന്ന് നിന്ന്, രാജ്യത്തെ വർഗീയ-ഫാസിസ്റ്റ് ശക്തികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിക്കുന്ന മുൻനിര നായകനാണ് അദ്ദേഹം.
ഒരു സുപ്രഭാതത്തിൽ ആകാശത്തുനിന്ന് പൊട്ടിവീണ നേതാവല്ല കെ.സി. വേണുഗോപാൽ. KSU യൂണിറ്റ് തലം മുതൽ പ്രവർത്തിച്ച്, യൂത്ത് കോൺഗ്രസിലൂടെ വളർന്ന്, തന്റെ അധ്വാനവും അർപ്പണബോധവും കൊണ്ട് മാത്രം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അമരത്തെത്തിയ വ്യക്തിയാണ്. കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കുന്ന നേതാവ് ആണ് അദ്ദേഹം.
“അതുകൊണ്ട് തന്നെ, അദ്ദേഹത്തിന്റെ രാഷ്ട്രീയ അർഹതയും യോഗ്യതയും അളക്കാൻ ആരും അളവുകോലുമായി വരേണ്ടതില്ല. ആ പോരാട്ടവീര്യം ഓരോ കോൺഗ്രസ് പ്രവർത്തകന്റെയും ആവേശമാണ്!”
കെ.സി. വേണുഗോപാലിനെ പിന്തുണച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡൻ്റ് ബിനു ചുള്ളിയിൽ പോസ്റ്റ് പങ്കുവച്ചു. കെ.സി. വേണുഗോപാൽ എന്ന ജനകീയ നേതാവിനെതിരെ എന്തിനാണ് ചിലർ ഇത്രമാത്രം വിദ്വേഷം പ്രചരിപ്പിക്കുന്നത് ? അരനൂറ്റാണ്ട് നീണ്ട തന്‍റെ രാഷ്ട്രീയ സപര്യയിൽ, സ്വന്തം പ്രസ്ഥാനത്തെയോ മുന്നണിയെയോ ഒരു വാക്കു കൊണ്ടുപോലും അദ്ദേഹം വേദനിപ്പിച്ചിട്ടില്ല എന്നതാണ് സത്യമെന്നും ബിനു ചുള്ളിയിൽ പറഞ്ഞു.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏറ്റവും മുതിർന്ന നേതാക്കളിലൊരാളായ കെ. സി വേണുഗോപാലിന്റെ യോഗ്യത എന്താണ് എന്ന ചോദ്യമുയർത്തുന്നതും രാഷ്ട്രീയപ്രവർത്തനത്തിൻ്റെ ആരംഭ കാലം മുതൽ അദ്ദേഹം പിന്തുടർന്നു വരുന്ന ചേർത്തു പിടിക്കലിന്റെയും കേൾവിയുടെയും കരുണയുടെയും രാഷ്ട്രീയത്തെ പെട്ടെന്നു പൊട്ടിമുളച്ച ഒന്നായും അവതരിപ്പിക്കുന്നത് നൈതികമല്ല, വസ്തുതാ വിരുദ്ധമാണ് എന്ന് എഴുത്തുകാരി സുധാ മേനോൻ ഫേസ്ബുക്കിൽ കുറിച്ചു.