

നീണ്ടകര: കാണാതായ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സഹായിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. നീണ്ടകരയിൽ കാണാതായ ഗൗതം കൃഷ്ണയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സർക്കാരിനെയും മന്ത്രിമാരെയും വിമർശിക്കുന്നതിൽ തെറ്റില്ലെന്നും അത് വൈകാരിക പ്രതികരണമായി മാത്രമെ കാണുന്നുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യുമെന്നും സതീശൻ പറഞ്ഞു. "മത്സ്യത്തൊഴിലാളികളുടെ രക്ഷാപ്രവർത്തനത്തിന് ഇതുവരെ ചെയ്യാത്ത തരത്തിൽ ചെയ്തിട്ടുണ്ട്. കടലിൽ പോയവരെ അങ്ങനെ വിടാൻ പറ്റില്ല. നമുക്ക് അവരെ സംരക്ഷിക്കണം. അതിനായി ഇന്ത്യയിലെ ഏറ്റവും മികച്ച കാലാവസ്ഥാ പ്രവചനം നടത്തുന്ന സംസ്ഥാനമായി മാറണം. ഇന്ത്യയിലെ ഏറ്റവും മികച്ച മോഡൽ വാണിങ് നൽകുന്ന സംസ്ഥാനമായി കേരളത്തെ മാറ്റും. ഓഖിക്കും പ്രളയത്തിനും ശേഷം അങ്ങനെയൊന്നും ഉണ്ടായില്ല. ഇനി അങ്ങനെ ഉണ്ടാകരുത്," മുഖ്യമന്ത്രി പറഞ്ഞു.
"അറബിക്കടലിലെ കാലാവസ്ഥാ വ്യതിയാനത്തെ വളരെ ശ്രദ്ധയോടെ ഇരിക്കേണ്ടതാണ്. കേരളത്തിൽ അപകടകരമായ രീതിയിൽ തീരശോഷണം നടക്കുന്നുണ്ട്. മൺസൂണിൽ തീരപ്രദേശത്ത് കാണുന്ന വീട് അടുത്ത വർഷം കാണില്ലെന്ന സ്ഥിതിയൊക്കെയുണ്ട്. കടൽഭിത്തി ഉൾപ്പെടെ അതിനെല്ലാം വേണ്ട ഉചിതമായ നടപടികൾ സ്വീകരിക്കും. കടൽഭിത്തി നിർമാണത്തിന് പരമാവധി ഫണ്ട് അനുവദിക്കാൻ തീരുമാനമായിട്ടുണ്ട്," വി.ഡി. സതീശൻ നീണ്ടകരയിൽ മാധ്യമങ്ങളോട് പറഞ്ഞു.