തിരുവനന്തപുരം: ബലാത്സംഗ കേസുകളിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭാ എത്തിക്സ് ആൻഡ് പ്രിവിലേജസ് കമ്മിറ്റി ഫെബ്രുവരി രണ്ടിന് പരിഗണിക്കും. രാഹുലിനെതിരായ ലൈംഗികാരോപണങ്ങളും ക്രിമിനൽ കേസുകളും ചൂണ്ടിക്കാട്ടി ഡി.കെ മുരളി എംഎൽഎ നൽകിയ പരാതിയാണ് കമ്മിറ്റി പരിശോധിക്കുക. ഈ സഭാ സമ്മേളനത്തിൽ തന്നെ സമിതിയുടെ റിപ്പോർട്ടും ഉണ്ടാകും. എംഎൽഎ സ്ഥാനത്ത് നിന്ന് രാഹുലിനെ പുറത്താക്കുന്നതിൽ എത്തിക്സ് കമ്മിറ്റിയുടെ റിപ്പോർട്ട് നിർണായകമാണ്.
കമ്മിറ്റി റിപ്പോർട്ടായിരിക്കും ഇനി സഭയുടെ മുന്നിലെത്തുക. അതിനുസരിച്ചുള്ള ശിക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കുന്ന പ്രമേയം സഭ പാസാക്കണം. ശാസന മുതൽ പുറത്താക്കൽ വരെയുള്ള ശിക്ഷകളാണ് സഭയ്ക്ക് നടപ്പാക്കാൻ സാധിക്കുക.
മുരളി പെരുനെല്ലിയാണ് നിയമസഭയിലെ പ്രിവിലേജസ് ആൻഡ് എത്തിക്‌സ് കമ്മിറ്റി അധ്യക്ഷൻ. പി. ബാലചന്ദ്രൻ, എം.വി. ഗോവിന്ദൻ, യു.എ. ലത്തീഫ്, മാത്യു ടി. തോമസ്, ടി.പി. രാമകൃഷ്ണൻ, റോജി എം. ജോൺ, എച്ച്. സലാം, കെ.കെ. ശൈലജ എന്നിവരാണ് സമിതി അംഗങ്ങൾ. ഇതിൽ യു.എ. ലത്തീഫും റോജിയുമാണ് പ്രതിപക്ഷ അംഗങ്ങൾ.