കൊച്ചി: സിനിമയിലെ ഫൈറ്റ് മാസ്റ്ററായ യുവതിക്ക് നേരെ ഗുണ്ടാ ആക്രമണം. ലഹരിമരുന്ന് കേസിലെ പ്രതിയായ യൂസഫും സംഘവുമാണ് യുവതിയെ ക്രൂരമായി മർദിച്ചത്. യുവതിയെ കല്ലെറിഞ്ഞ് വീഴ്ത്തിയായിരുന്നു ആക്രമണം. അപമര്യാദയായി പെരുമാറിയത് പൊലീസിൽ പരാതിപ്പെട്ടതിലെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു കലൂർ സ്റ്റേഡിയത്തിനടുത്ത് വച്ച് യുവതിക്ക് ആക്രമണം ഉണ്ടായത്. സിനിമയിലെ ഫൈറ്റ് മാസ്റ്റർ കാളി എന്ന പേരിലാണ് ഇവർ അറിയപ്പെടുന്നത്. മുൻപ് ലഹരിമരുന്ന് കച്ചവടക്കാരനായ യൂസഫ് ഇവരോട് അപമര്യാദയായി പെരുമാറിയിരുന്നു. തുടർന്ന് ഇവർ പൊലീസിൽ പരാതിയും നൽകിയിരുന്നു. ഇതിലെ വൈരാഗ്യമാണ് സ്ത്രീയെ ക്രൂരമായി മർദിക്കുന്നതിന് കാരണമായത്. 25ഓളം പുരുഷന്മാർ ചേർന്നാണ് ആക്രമിക്കാൻ ശ്രമിച്ചത്.
യുവതിയെ സുഹൃത്തുക്കൾ ചേർന്ന് ആശുപത്രിയിലെത്തിച്ചു. അത്രയും നേരം ആക്രമത്തിനിരയായിട്ടും പൊലീസുകാരോ വാഹനമോ അങ്ങോട്ട് എത്തിയില്ലെന്നും പരാതി ഉയരുന്നുണ്ട്.