കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ നരിക്കുനിയിൽ യൂത്ത് കോൺഗ്രസ് ആക്രമണം. സംഭവത്തിൽ സിപിഐഎം പ്രവർത്തകർക്ക് പരിക്കേറ്റു. സിപിഐഎം ബ്രാഞ്ച് സെക്രട്ടറി റിയാസ്, മുൻ ലോക്കൽ സെക്രട്ടറി കെ.പി. പ്രേംകുമാർ, പി.പി. അരുൺ, ഹൈജാസ് ഹസൻ എന്നിവരെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മർദിച്ചത്.
പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും താമരശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എല്ലാ പ്രതികളെയും ഉടനെ അറസ്റ്റ് ചെയ്തു നിയമനടപടികൾ സ്വീകരിക്കണമെന്നും സിപിഐഎം നരിക്കുനി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
അതേസമയം, ധർമടത്ത് കോൺഗ്രസ് ഓഫിസിന് നേരെ ആക്രമണം. കീഴത്തൂരിലെ രാജീവ്ഭവന് നേരെയാണ് അക്രമം. സിപിഐഎം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.