സ്‌കൂളുകളില്‍ സൂംബ ഡാൻസ് പദ്ധതി നടപ്പാക്കുന്നതിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട അധ്യാപകനും വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ടി.കെ. അഷ്‌റഫിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. അച്ചടക്ക നടപടിയുടെ ഭാഗമായി മൂന്ന് ദിവസത്തിനകം മറുപടി നൽകാൻ ആവശ്യപ്പെട്ട് മെമ്മോ നൽകിയതിന്‍റെ പിറ്റേ ദിവസം തന്നെ സസ്പെൻഡ് ചെയ്ത നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ടി.കെ. അഷ്റഫ് നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് ഡി.കെ. സിങ്ങിന്‍റെ ഉത്തരവ്.
വിദ്യാഭ്യാസ വകുപ്പിനെ അപകീര്‍ത്തിപ്പെടുത്തുന്ന വിധം ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് ടി.കെ. അഷ്‌റഫ് നടപടി സ്വീകരിക്കണമെന്ന് പാലക്കാട് എടത്തനാട്ടുകര ടിഎഎം യുപി സ്കൂൾ മാനേജ്മെന്‍റിന് വിദ്യാഭ്യാസ വകുപ്പ് നിർദേശം നല്‍കിയിരുന്നു. പിന്നാലെയാണ് നടപടി. സസ്പെൻഡ് ചെയ്ത നടപടി മാനേജർ പുനഃപരിശോധിക്കണമെന്നും കാരണം കാണിക്കൽ നോട്ടീസിന് ഹർജിക്കാരൻ നൽകിയ മറുപടി കൂടി ഇക്കാര്യത്തിൽ പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു.
സൂംബാ ഡാൻസിനെതിരെ വിമർശനം ഉന്നയിച്ച ടി.കെ. അഷ്‌റഫിനെ അടിയന്തിരമായി സസ്പെൻഡ് ചെയ്യണമെന്ന വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദേശത്തെ തുടർന്നായിരുന്നു എടത്തനാട്ടുകര പികെഎം യുപി സ്കൂളിൻ്റെ നടപടി. ടി.കെ അഷ്‌റഫിനെതിരെ നടപടിയെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ആവശ്യപ്പെട്ടിരുന്നു. പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറാണ് നടപടി ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് എടത്തനാട്ടുകര പികെഎം യുപി സ്‌കൂൾ മാനേജർക്ക് കത്ത് നൽകിയിരുന്നു, സസ്‌പെൻഷനടക്കമുള്ള അച്ചടക്ക നടപടി 24 മണിക്കൂറിനകം സ്വീകരിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടത്.
സ്‌കൂളുകളിൽ ലഹരി വിരുദ്ധ ക്യാംപയിന്റെ ഭാഗമായാണ് വിദ്യാഭ്യാസ വകുപ്പ് സൂംബ ഡാൻസ് പദ്ധതി നടപ്പാക്കിയത്. ഇതിനെതിരെയാണ് പരസ്യ വിമർശനവുമായി ടി.കെ അഷ്‌റഫ് ആദ്യം രംഗത്തെത്തിയത്. വിദ്യാലയത്തിലേക്ക് കുട്ടികളെ അയയ്ക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യംവെച്ചാണെന്നും ആൺ-പെൺ കൂടിക്കലർന്ന് അൽപ്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തിൽ തുള്ളുന്ന സംസ്‌കാരം പഠിക്കാൻ വേണ്ടിയല്ലെന്നുമാണ് അഷ്‌റഫ് പറഞ്ഞത്. താൻ ഈ കാര്യത്തിൽ പ്രാകൃതനാണെന്നും അഷ്‌റഫ് പറഞ്ഞിരുന്നു.