രാഹുലിനെ മടക്കി ലിയോൺ; ജഡേജയ്‌ക്കൊപ്പം നിതീഷ് റെഡ്ഡി ക്രീസിൽ

ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 49 ഓവറിൽ 167/6 എന്ന നിലയിലാണ്. ഓസ്ട്രേലിയ ഒന്നാമിന്നിങ്സിൽ 445 റൺസെടുത്തിരുന്നു
രാഹുലിനെ മടക്കി ലിയോൺ; ജഡേജയ്‌ക്കൊപ്പം നിതീഷ് റെഡ്ഡി ക്രീസിൽ
Published on


ഗാബ ടെസ്റ്റിൻ്റെ നാലാം ദിനം ഒന്നാമിന്നിങ്സ് പുനരാരംഭിച്ച ഇന്ത്യക്ക് രോഹിത്തിൻ്റേയും കെ.എൽ. രാഹുലിൻ്റേയും വിക്കറ്റുകൾ കൂടി നഷ്ടമായി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 49 ഓവറിൽ 167/6 എന്ന നിലയിലാണ്. ഓസ്ട്രേലിയ ഒന്നാമിന്നിങ്സിൽ 445 റൺസെടുത്തിരുന്നു. ഇന്ത്യ നിലവിൽ ഓസീസിനേക്കാൾ 278 റൺസിന് പിറകിലാണ്.


139 പന്തിൽ നിന്ന് 84 റൺസെടുത്ത കെ.എൽ. രാഹുലാണ് ഇന്ത്യൻ സ്കോർ നൂറ് കടത്തിയത്. ഏഴ് മനോഹരമായ ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു രാഹുലിൻ്റെ ഇന്നിങ്സ്. സെഞ്ചുറിയിലേക്ക് കുതിച്ച താരത്തെ നഥാൻ ലിയോണിൻ്റെ പന്തിൽ സ്റ്റീവൻ സ്മിത്ത് ക്യാച്ചെടുത്തു പുറത്താക്കി. 10 റൺസെടുത്ത രോഹിത് ശർമയെ ഓസീസ് നായകൻ പാറ്റ് കമ്മിൻസാണ് പുറത്താക്കിയത്. വിക്കറ്റ് കീപ്പർ അലക്സ് ക്യാരിക്ക് ക്യാച്ച് സമ്മാനിക്കുകയായിരുന്നു. നിതീഷ് കുമാർ റെഡ്ഡിക്കൊപ്പം 41 റൺസുമായി രവീന്ദ്ര ജഡേജയാണ് ഒപ്പം ക്രീസിൽ. മറ്റാർക്കും രണ്ടക്കം പോലും കാണാനായിട്ടില്ല.

ഗാബ ടെസ്റ്റിലെ ഒന്നാമിന്നിങ്സിൽ അലക്ഷ്യമായ ഷോട്ടുകളിലൂടെ വിക്കറ്റുകൾ കളഞ്ഞുകുളിച്ച ഇന്ത്യൻ മുന്നേറ്റനിരയെ രൂക്ഷമായി വിമർശിച്ച് ഇന്നലെ മുൻ ഇതിഹാസ താരം സുനിൽ ഗവാസ്കർ രംഗത്തെത്തിയിരുന്നു. തുടർച്ചയായി മൂന്ന് വിക്കറ്റുകൾ വീണതോടെ ഇന്ത്യ ഒരു ഘട്ടത്തിൽ പത്തോവറിൽ 27/3 എന്ന നിലയിലേക്ക് വീണിരുന്നു.

"ജയ്‌സ്വാൾ തൻ്റെ വിക്കറ്റ് എറിഞ്ഞതെങ്ങനെയെന്ന് നോക്കൂ. നിങ്ങൾക്ക് മുന്നിൽ ഇത്രയും കഠിനമായ വെല്ലുവിളിയുള്ളപ്പോൾ ക്ഷമയോടെ കളിക്കണമായിരുന്നു. അത്തരം ഷോട്ടുകൾ കളിക്കുന്നത് ഒഴിവാക്കണം. നിങ്ങൾക്ക് അര മണിക്കൂറിനുള്ളിൽ 445 റൺസോ, ഫോളോ ഓൺ ഒഴിവാക്കാനുള്ള 245 റൺസ് പോലും നേടാനാവില്ല. ഈ ഷോട്ടുകൾ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. ശുഭ്മാൻ ഗില്ലും കോഹ്ലിയും ഓഫ് സ്റ്റംപിന് പുറത്തുവന്നാണ് കളിച്ചത്. ഇവരുടെ പുറത്താകലിൽ പിച്ചിന് ഒരു റോളും ഇല്ലായിരുന്നു. അവർ മോശം ഷോട്ടുകൾ മാത്രമാണ് കളിച്ചത്," ഗവാസ്കർ വിമർശിച്ചു.




"പന്ത് ഓഫ് സ്റ്റംപിന് പുറത്താണെങ്കിൽ എനിക്കത് മനസിലാകും. ഇത് അതിലും അകലെയായിരുന്നു. അത് കളിക്കേണ്ട ആവശ്യമില്ല. കോഹ്ലി വളരെ നിരാശനും അസ്വസ്ഥനുമായിരിക്കും. റിഷഭ് പന്ത് ഒരു പന്ത് നേരിടുന്നതിന് മുമ്പ് തന്നെ മഴ പെയ്യാൻ തുടങ്ങി.കോഹ്‌ലി അൽപ്പം ക്ഷമ കാണിച്ചിരുന്നെങ്കിൽ കെ.എൽ. രാഹുലിനൊപ്പം അദ്ദേഹവും പുറത്താകില്ലായിരുന്നു," ഗവാസ്കർ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com