പൊളിറ്റിക്കല്‍ ഗിമ്മിക്ക് കാണിക്കാനുള്ളതല്ല ബജറ്റ്, അര്‍ഹമായത് തന്നേ പറ്റൂ; കേന്ദ്ര ബജറ്റിനെതിരെ വിമര്‍ശനവുമായി കെ.എന്‍. ബാലഗോപാല്‍

പൊളിറ്റിക്കല്‍ ഗിമ്മിക്ക് കാണിക്കാനുള്ളതല്ല ബജറ്റ്, അര്‍ഹമായത് തന്നേ പറ്റൂ; കേന്ദ്ര ബജറ്റിനെതിരെ വിമര്‍ശനവുമായി കെ.എന്‍. ബാലഗോപാല്‍

കേരള സൗഹൃദ ബജറ്റ് എന്ന് ബിജെപി പറയുന്നത് കേരള ബിജെപി സൗഹൃദ ബജറ്റ് എന്നാണ് മനസിലാക്കേണ്ടതെന്നും കെ.എൻ. ബാലഗോപാൽ വിമർശിച്ചു
Published on


കേന്ദ്ര ബജറ്റിനെതിരെ വിമര്‍ശനവുമായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. പൊളിറ്റിക്കല്‍ ഗിമ്മിക്ക് കാണിക്കാനുള്ളതല്ല ബജറ്റ് എന്നും സംസ്ഥാനങ്ങളെ തുല്യമായി പരിഗണിക്കണമെന്നും കെ.എന്‍. ബാലഗോപാല്‍ വിമര്‍ശിച്ചു.

അര്‍ഹമായത് തന്നേ പറ്റൂ. സിദ്ധന്മാര്‍ പറയുന്നത് പോലെ വായുവില്‍ നിന്നെടുക്കാന്‍ കഴിയില്ലെന്നും ധനമന്ത്രി പറഞ്ഞു. എന്നാല്‍ ഇത് കേരള ബജറ്റ് അല്ലെന്നും കേന്ദ്ര ബജറ്റാണെന്നുമുള്ള കെ. സുരേന്ദ്രന്റെ പരാമര്‍ശങ്ങള്‍ക്കുള്ള മറുപടിയും അദ്ദേഹം പറഞ്ഞു. കേരള സൗഹൃദ ബജറ്റ് എന്ന് അവര്‍ പറയുന്നത് കേരള ബിജെപി സൗഹൃദ ബജറ്റ് എന്നാണ് മനസിലാക്കേണ്ടതെന്നായിരുന്നു കെ.എന്‍. ബാലഗോപാലിന്റെ വിമര്‍ശനം. ബിജെപി നേതാക്കള്‍ക്ക് ഇതൊക്കെ മതി എന്നാണെന്നും ധനമന്ത്രി പരഹസിച്ചു.

സ്‌കൂളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണമായി ചപ്പാത്തിയും ദാലും മഖാനയും നല്‍കാന്‍ പറയുമോ എന്നറിയില്ല. ഇവിടെ ചോറും കറികളുമാണ് ആവശ്യമെന്നും കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.

ബജറ്റ് അവതരണത്തില്‍ ബീഹാറിന് നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളമടക്കം മറ്റു സംസ്ഥാനങ്ങളുടെ പേരുകളോ അവര്‍ക്കുള്ള പദ്ധതികളോ പ്രഖ്യാപിച്ചില്ല. ഇത് മറ്റു സംസ്ഥാനങ്ങളില്‍ നിന്നടക്കം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബിഹാറിന് വാരിക്കോരി നല്‍കിയത്. സമ്പൂര്‍ണ ബജറ്റ് ആയതിനാല്‍ മുണ്ടക്കൈ, ചൂരല്‍മല, പുനരധിവാസ പദ്ധതികള്‍ക്ക് കേന്ദ്ര സഹായം ഉണ്ടാകുമെന്നായിരുന്നു കേരളത്തിന്റെ പ്രതീക്ഷ. പുനരധിവാസ പദ്ധതികള്‍ക്കായി 2000 കോടിയുടെ പാക്കേജാണ് കേരളം ആവശ്യപ്പെട്ടത്. എന്നാല്‍ കേരളത്തിന് അര്‍ഹമായത് ഒന്നും ലഭിച്ചില്ല.

News Malayalam 24x7
newsmalayalam.com