
കൊച്ചിയിലെ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യത. പിടിയിലായ ഡല്‍ഹി സ്വദേശി പ്രിൻസിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുകയാണ്. നാലര കോടി രൂപയുടെ ക്രിപ്റ്റോ കറൻസി ഇടപാടുകൾ പ്രതി നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍.
എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് കേസിൽ കൊച്ചി സിറ്റി പൊലീസ് കൂടുതൽ കണ്ണികളിലേക്ക് അന്വേഷണം വ്യാപിപിച്ചിരിക്കുകയാണ്. ചിറ്റൂർ സ്വദേശിയിൽ നിന്ന് 29 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പിടിയിലായ പ്രിൻസിനെ കസ്റ്റഡിയിൽ വാങ്ങി പൊലീസ് ചോദ്യം ചെയ്യുകയാണ്. തട്ടിപ്പിന്‍റെ ഉറവിടം കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്‍റെ ശ്രമം.
സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് പ്രിൻസ്, ചിറ്റൂർ സ്വദേശിയെ ഡിജിറ്റൽ അറസ്റ്റ് നടത്തി ഏഴ് ദിവസം കസ്റ്റഡിയിൽ വെച്ചിരുന്നു. ഇതിനിടെ തട്ടിയെടുത്ത 29 ലക്ഷം രൂപ പ്രതി ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിച്ചു. ഈ പണത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ നാലര കോടി രൂപയുടെ തട്ടിപ്പ് കൂടി കണ്ടെത്തി. തട്ടിപ്പിന് പിന്നിൽ കൂടുതൽ ആളുകൾ ഉണ്ടെന്നാണ് അന്വേഷണസംഘത്തിന്‍റെ നിഗമനം. കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
Also Read: മനുഷ്യ ജീവന്‍ ഈടാക്കുന്ന ലോണ്‍ ആപ്പുകള്‍; തുടർക്കഥയാകുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകളെപ്പറ്റി അറിയാം