
കേരളത്തിൻ്റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടര്‍മെട്രോ രണ്ടാം ഘട്ടം ഒരുങ്ങുന്നു. 143 കോടിയോളം മുതൽ മുടക്കില്‍ 15 ബോട്ടുകള്‍ കൂടി സർവീസിനെത്തും. ടെർമിനലുകളുടെ നവീകരണ പ്രവർത്തനങ്ങൾക്കും ബോട്ടുകളുടെ നിർമാണത്തിനും ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്.
കൊച്ചി വാട്ടര്‍മെട്രോയ്ക്ക് അധികമായി 15 ബോട്ടുകള്‍ കൂടി എത്തുന്നു . ആദ്യഘട്ടത്തിലെ 23 ബോട്ടുകള്‍ക്ക് പുറമേയാണ് 14 3കോടിയോളം മുടക്കില്‍ 15 ബോട്ടുകള്‍ കൂടിയെത്തുക. 100 സീറ്റുകളുള്ള ബോട്ടുകള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ചു. പുതിയ 15 ബോട്ടുകളുടെ ടെന്‍ഡറും കൊച്ചിൻ ഷിപ്പ്യാര്‍ഡ് തന്നെ സ്വന്തമാക്കാനാണ് സാധ്യത. എന്നാല്‍ ഒരു ബോട്ടിന് വേണ്ടിവരുന്ന നിർമാണത്തുക 9.5 കോടിയായി ഉയരും. കെ.എം.ആര്‍.എല്ലിൻ്റെ കണക്കനുസരിച്ച് 38 ടെര്‍മിനലുകള്‍ പൂര്‍ത്തിയാകുമ്പോള്‍ 78 ബോട്ടുകള്‍ വേണം. ഇതില്‍ മൂന്നിലൊന്ന് ബോട്ടുകള്‍ പി.പി.പി മാതൃകയില്‍ നിര്‍മ്മിക്കും.
മട്ടാഞ്ചേരി വാട്ടര്‍മെട്രോ ടെര്‍മിനലിൻ്റെ നിര്‍മ്മാണം ഒക്ടോബറില്‍ പൂര്‍ത്തിയാക്കി നവംബറില്‍ സര്‍വീസ് ആരംഭിക്കും. ഇതോടെ ഹൈക്കോര്‍ട്ട്- മട്ടാഞ്ചേരി റൂട്ട് നിലവില്‍ വരും. എറണാകുളം ആസ്ഥാനമായുള്ള ക്രസെൻ് കോണ്‍ട്രാക്ടേഴ്സ് കഴിഞ്ഞ ഡിസംബറിലാണ് 1.5 ഏക്കറിലുള്ള ടെര്‍മിനല്‍ നിര്‍മ്മാണം തുടങ്ങിയത്. ഫ്ളോട്ടിംഗ് പോണ്ടൂണുകള്‍ ഉള്‍പ്പെടെ 26.38 കോടിയാണ് കരാര്‍ തുക. പാലിയംതുരുത്ത്, കുമ്പളം, വില്ലിംഗ്ടണ്‍ ഐലന്‍ഡ് എന്നീ ടെര്‍മിനലുകളുടെയും നിര്‍മ്മാണം പുരോഗമിക്കുന്നു. എറണാകുളം ടെര്‍മിനലിൻ്റെ നിര്‍മ്മാണ ടെന്‍ഡറും ഉടന്‍ വിളിക്കും.
അതിനിടെ തേവര ടെര്‍മിനല്‍ നിര്‍മ്മാണം ഇപ്പോഴും അനശ്ചിതത്വത്തിലാണ്. കെ.എസ്.ആര്‍.ടി.സിയുടെ സ്ഥലം വിട്ടുകിട്ടാത്തതാണ് കാരണം. ഈ സ്ഥലം കെ.എസ്.ഐ.എന്‍.സിക്കും എസ്.ഡബ്ല്യു.ടി.ഡിക്കും ലീസിന് കൊടുത്തിരിക്കുന്നതാണ് വിലങ്ങുതടി. എരൂര്‍ ടെര്‍മിനലിൻ്റെ കരാര്‍ അനുവദിച്ചിരുന്നെങ്കിലും നിര്‍മ്മാണം തുടങ്ങാനായില്ല. സ്വകാര്യവ്യക്തികളുടെ സ്ഥലം വിട്ടുകിട്ടാത്തതിനാല്‍ റീടെന്‍ഡര്‍ നടപടികൾ പുനരാരംഭിക്കുമെന്നാണ് വിവരം.