
കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമ വാർഷികാചാരണം കണ്ണൂരിൽ നടന്നു. പയ്യാമ്പലത്ത് നടന്ന പുഷ്പാർച്ചനയിൽ നേതാക്കളും കുടുംബാംഗങ്ങളും പാർട്ടി പ്രവർത്തകരും പങ്കെടുത്തു.
വിട പറഞ്ഞ് രണ്ടു വർഷത്തിനിപ്പുറവും കോടിയേരി ബാലകൃഷ്ണൻ പാർട്ടി പ്രവർത്തകരുടെ മനസ്സിൽ ജീവിക്കുന്നെന്ന് ഓർമപ്പെടുത്തുന്നതായിരുന്നു കണ്ണൂർ ജില്ലയിൽ നടന്ന അനുസ്മരണ പരിപാടികൾ. രാവിലെ പയ്യാമ്പലത്തെ സ്‌മൃതി കുടീരത്തിൽ നടന്ന പുഷ്പാർച്ചനയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പോളിറ്റ് ബ്യുറോ അംഗം ബൃന്ദ കാരാട്ട്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി, സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രി പി. രാജീവ്, കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, പി. ജയരാജൻ തുടങ്ങിയവർ പങ്കെടുത്തു.
കോടിയേരിയുടെ കുടുംബാംഗങ്ങളും പയ്യാമ്പലത്തെ അനുസ്മരണ പരിപാടിയിൽ പങ്കെടുത്തു. കോടിയേരിയിലെ വീട്ടിൽ സ്ഥാപിച്ച അർധകായ പ്രതിമ മുഖ്യമന്ത്രി പിണറായി വിജയൻ അനാച്ഛാദനം ചെയ്തു. രാഷ്ട്രീയ ഭേദമന്യേ നിരവധി പേരാണ് കോടിയേരിയുടെ ഓർമ പുതുക്കുന്ന ദിനത്തിൽ ഈങ്ങൽ പീടികയിലെ അദ്ദേഹത്തിൻ്റെ വസതിയിൽ എത്തിയത്.