കൊൽക്കത്ത ബലാത്സം​ഗക്കൊല: ജൂനിയർ ഡോക്ടർമാരുടെ നിരാഹാരം പത്താം ദിവസവും

സമരത്തിനിടെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന്, ഒരു ജൂനിയർ ഡോക്ടറെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊൽക്കത്ത ബലാത്സം​ഗക്കൊല: ജൂനിയർ ഡോക്ടർമാരുടെ നിരാഹാരം പത്താം ദിവസവും
Published on

കൊൽക്കത്ത ബലാത്സംഗക്കൊലയ്ക്ക് പിന്നാലെ സുരക്ഷ ഉറപ്പാക്കാനായി ഡോക്‌ടർമാർ മുന്നോട്ടുവെച്ച ആവശ്യങ്ങൾ പശ്ചിമ ബംഗാൾ സർക്കാർ പരിഗണിക്കാതിരിക്കുന്ന സാഹചര്യത്തിൽ ജൂനിയർ ഡോക്‌ടർമാർ ആരംഭിച്ച സമരം പത്താം ദിവസത്തിലേക്ക് കടന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മരണം വരെ നിരാഹാരം കിടക്കുമെന്ന് പശ്ചിമ ബംഗാൾ ജൂനിയർ ഡോക്‌ടേഴ്‌സ് ഫോറം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്ന പശ്ചാത്തലത്തിലാണ് ഒക്ടോബർ അഞ്ചിന് നിരാഹാരം ആരംഭിച്ചത്.

സമരത്തിനിടെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന്, ഒരു ജൂനിയർ ഡോക്ടറെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എൻആർഎസ് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലെ പുലസ്ത ആചാര്യയെയാണ് കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നേരത്തെ, സിലിഗുരിയിലും കൊൽക്കത്തയിലുമായി സമരം ചെയ്ത മൂന്ന് ജൂനിയർ ഡോക്ടർമാരെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

അതേസമയം, കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി മനോജ് പന്ത് ഒക്ടോബർ 15ന് സമരം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ജൂനിയർ ഡോക്‌ടേഴ്‌സ് ഫോറത്തിന് കത്തയച്ചിരുന്നു. സംസ്ഥാന സർക്കാർ നടത്തുന്ന ദുർഗാ പൂജ മഹോത്സവത്തിന് തടസമുണ്ടാകാതിരിക്കാനാണെന്നും ചീഫ് സെക്രട്ടറിയുടെ കത്തിൽ വിശദമാക്കിയിരുന്നു. ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെ ആസ്ഥാനമായ സ്വസ്ഥ്യഭവനിൽ വെച്ച് വിഷയം സംബന്ധിച്ച് ചർച്ച നടത്താമെന്നും അദ്ദേഹം അറിയിച്ചിരുന്നു. മനോജ് പന്ത് അയച്ച മറ്റൊരു മെയിലിൽ ജൂനിയർ ഡോക്‌ടേഴ്‌സ് ഫോറത്തോട് ആരോഗ്യം മുൻനിർത്തി സമരം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

ആർജി കർ മെഡിക്കൽ കോളേജിൽ ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട ജൂനിയർ ഡോക്ടർക്ക് നീതി ലഭിക്കണം, ആരോഗ്യ സെക്രട്ടറി എൻഎസ് നിഗമിനെ ഉടനെ സ്ഥാനത്ത് നിന്ന് മാറ്റണം, ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണം, എല്ലാ ആശുപത്രികളിലും സിസിടിവി സംവിധാനങ്ങൾ സ്ഥാപിക്കണം, ശുചിമുറികൾ സ്ഥാപിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ജൂനിയർ ഡോക്ടർമാരുടെ സമരം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com