കൊൽക്കത്ത ബലാത്സംഗക്കൊല: കോടതി വിധിയിൽ അതൃപ്തി; ഹൈക്കോടതിയെ സമീപിക്കാൻ ബംഗാൾ സർക്കാർ

ജീവപര്യന്തത്തിന് പകരം വധശിക്ഷ നടപ്പാക്കണമെന്നാണ് മമത സർക്കാരിൻ്റെ ആവശ്യം
കൊൽക്കത്ത ബലാത്സംഗക്കൊല: കോടതി വിധിയിൽ അതൃപ്തി; ഹൈക്കോടതിയെ സമീപിക്കാൻ ബംഗാൾ സർക്കാർ
Published on

കൊൽക്കത്ത ആർജി കർ ബലാത്സംഗ കൊലയിലെ കോടതി വിധിയിൽ സംസ്ഥാന സർക്കാരിന് അതൃപ്തി. കേസിലെ മുഖ്യപ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം തടവ് വിധിച്ച സിയാല്‍ദാ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് പശ്ചിമ ബംഗാൾ സർക്കാർ കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചു. ജീവപര്യന്തത്തിന് പകരം വധശിക്ഷ നടപ്പാക്കണമെന്നാണ് മമത സർക്കാരിൻ്റെ ആവശ്യം.

വിധിയിൽ അതൃപ്തരാണെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും യുവ ഡോക്ടറുടെ കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ കോടതി വിധിയുടെ കോപ്പി ലഭിച്ച്, അത് പരിശോധിച്ച ശേഷം മാത്രമേ എന്ത് ചെയ്യണമെന്നത് തീരുമാനിക്കൂ എന്ന് കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി മമത ബാനർജി തിടുക്കപ്പെട്ട് ഒന്നും ചെയ്യേണ്ടതില്ലെന്നും പിതാവ് വ്യക്തമാക്കി.

പ്രതിക്ക് വധശിക്ഷ നൽകാത്തതിൽ സിബിഐ മറുപടി പറയണമെന്നായിരുന്നു കഴിഞ്ഞ ദിവസം മമത ബാനർജി ആവശ്യപ്പെട്ടത്. വിധിയിൽ സംതൃപ്തയല്ലെന്നും, കേസ് കൊൽക്കത്ത പൊലീസിൽ നിന്ന് മനഃപൂർവം മാറ്റിയതാണെന്നും മമത ബാനർജി ആരോപിച്ചിരുന്നു.

കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിയായ സഞ്ജയ് റോയ്ക്ക് മരണം വരെ തടവും 50,000 രൂപ പിഴയുമായിരുന്നു വിധിച്ചിരുന്നത്. സിയാല്‍ദാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി അനിര്‍ബന്‍ ദാസാണ് വിധി പ്രസ്താവിച്ചത്. പ്രതിക്ക് മാനസാന്തരത്തിനുള്ള അവസരം നിഷേധിക്കരുതെന്നും കോടതി പറഞ്ഞിരുന്നു.

ഒക്ടോബര്‍ 7 നാണ് പ്രതി സഞ്ജയ് റോയ്ക്കെതിരെയുള്ള കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. വിചാരണ ആരംഭിച്ച് 59 ദിവസങ്ങള്‍ക്ക് ശേഷമാണ് വിധി വന്നിരിക്കുന്നത്. നവംബര്‍ 12 ന് ആരംഭിച്ച രഹസ്യ വിചാരണയില്‍ ജനുവരി 9 നാണ് വാദം കേള്‍ക്കല്‍ അവസാനിച്ചത്. 128 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. ജനുവരി 18ന് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

രാവിലെ 10.30നാണ് സഞ്ജയ് റോയ്യെ ജയിലില്‍ നിന്നും കോടതിയില്‍ എത്തിച്ചത്. അനിഷ്ട സംഭവങ്ങള്‍ തടയാനായി 500ഓളം പൊലീസുകാരെയാണ് സിയാല്‍ദാ കോടതി പരിസരത്ത് വിന്യസിച്ചിരുന്നത്. സുരക്ഷ കണക്കിലെടുത്ത് അടച്ച കോടതിയിലാണ് വിധി പറഞ്ഞത്. പ്രതിക്ക് പറയാനുള്ളത് ശിക്ഷ വിധിക്കുന്നതിന് മുന്‍പ് കേള്‍ക്കാമെന്ന് കോടതി പറഞ്ഞിരുന്നു. അതിന് അനുമതിയും നല്‍കി. ബലാത്സംഗമോ കൊലപാതകമോ ചെയ്തിട്ടില്ലെന്നും നിരപരാധിയെന്നും സഞ്ജയ് റോയ് കോടതിയെ അറിയിച്ചു. തന്നെ മര്‍ദിച്ചാണ് മൊഴിയെടുത്തത്. ആവശ്യമുള്ളിടത്തെല്ലാം ഒപ്പിടുവിച്ചു. കാരണമില്ലാതെയാണ് പ്രതി ചേര്‍ത്തതെന്നും തന്നെ കേള്‍ക്കാന്‍ സിബിഐ തയ്യാറായില്ലെന്നും പ്രതി പറഞ്ഞു. എന്നാല്‍, അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണെന്നും വധശിക്ഷ നല്‍കണമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com