
പോക്സോ കേസില്‍ ഉള്‍പ്പെട്ട നടന്‍ കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിലെന്ന് പൊലീസ്. പരാതിയിൽ കേസെടുത്തതോടെ നടൻ ഒളിവിൽ പോവുകയായിരുന്നുവെന്ന് കോഴിക്കോട് കസബ പൊലീസ് പറഞ്ഞു. നടന്‍റെ താമസസ്ഥലവും, സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടും അന്വേഷണ സംഘം പരിശോധിച്ചിരുന്നു. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്. ജയചന്ദ്രന്‍റെ ഒളിസങ്കേതത്തെ കുറിച്ച് ഇതുവരെ ഒരു സൂചനയും ലഭിച്ചില്ലെന്നും പൊലീസ് പറഞ്ഞു.
അന്വേഷണം തുടരുന്നതിനിടെ കോഴിക്കോട് പോക്‌സോ കോടതിയിൽ കൂട്ടിക്കല്‍ ജയചന്ദ്രന്‍ ജാമ്യാപേക്ഷ നൽകി. എന്നാൽ, ജൂലായ് 12ന് ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. പിന്നീട് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ കോടതി അടുത്തയാഴ്ച വാദം കേള്‍ക്കും.
കോഴിക്കോട് നഗരപരിധിയിലെ ഒരു വീട്ടില്‍ വെച്ച് കൂട്ടിക്കല്‍ ജയചന്ദ്രന്‍ നാല് വയസുകാരിയെ പീഡിപ്പിച്ചെന്നായിരുന്നു ആരോപണം. കുട്ടിയുടെ ബന്ധുവാണ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് മുഖേന പരാതി നല്‍കിയത്. കഴിഞ്ഞ ജൂണ്‍ എട്ടിനാണ് ബന്ധുവിൻ്റെ പരാതിയില്‍ പൊലീസ് കേസെടുത്തത്.