
കോട്ടയം റെയില്‍വേ സ്റ്റേഷന്‍റെ വരുമാനത്തില്‍ വൻ വർധന. കഴിഞ്ഞ വർഷത്തേക്കാള്‍ 21.11 കോടി രൂപയുടെ വരുമാന വർധനവാണ് ഈ വർഷം ഉണ്ടായത്. യാത്രക്കാരുടെ എണ്ണം വർധിച്ചതും ശബരിമല സീസണില്‍ കൂടുതൽ സ്പെഷ്യല്‍ ട്രെയിനുകള്‍ കോട്ടയത്ത് നിന്ന് വിടാനായതും വരുമാന വർധനയ്ക്ക് കാരണമായി.
തിരുവനന്തപുരം ഡിവിഷനിൽ ഏറ്റവുമധികം വരുമാനമുള്ള ആറാമത്തെ സ്റ്റേഷൻ ആയി കോട്ടയം മാറി. വരുമാനത്തിന്റെ കാര്യത്തിൽ മുമ്പ് എട്ടാം സ്ഥാനത്തായിരുന്ന കോട്ടയം, ആലുവ, നാഗർകോവിൽ സ്റ്റേഷനുകളെ പിന്തള്ളിയാണ് ആറാം സ്ഥാനത്തെത്തിയത്. മുൻ വർഷത്തെ വരുമാനത്തിൽ നിന്ന് 21.11 കോടി രൂപയുടെ അധിക വരുമാനമാണ് ഈ വർഷം കോട്ടയം സ്റ്റേഷനിൽ നിന്ന് റെയിൽവേക്ക് ലഭിച്ചത്.
യാത്രക്കാരുടെ എണ്ണം വർധിച്ചതും ശബരിമല സീസണില്‍ കൂടുതൽ സ്പെഷ്യല്‍ ട്രെയിനുകള്‍ കോട്ടയത്ത് നിന്ന് വിടാനായതും വരുമാനം വർധിക്കാൻ കാരണമായി. ചെന്നൈയില്‍ നിന്നുള്ള വന്ദേഭാരത് സ്പെഷല്‍ ഉള്‍പ്പെടെ 30 ശബരിമല ട്രെയിനുകളാണ് കഴിഞ്ഞ നവംബർ മുതല്‍ ജനുവരി വരെ കോട്ടയം സ്റ്റേഷൻ കൈകാര്യം ചെയ്തത്. കോട്ടയം പാതയില്‍ കാസർകോട് - തിരുവനന്തപുരം വന്ദേഭാരത് സർവീസ് ആരംഭിച്ചതും കോട്ടയത്തിന് നേട്ടമായി. ജില്ലയിലെ മറ്റ് എല്ലാ സ്റ്റേഷനുകളിലെയും വരുമാനവും യാത്രക്കാരുടെ എണ്ണവും കൂടിയിട്ടുണ്ട്. കോട്ടയത്തെ ടെർമിനല്‍ സ്റ്റേഷനാക്കി മാറ്റി കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.