
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു ചുറ്റുമുള്ള ഫ്രീ ഫ്‍ളൈറ്റ് സോണില്‍ പറക്കും ബലൂണുകളും ലേസർ ബീം ലൈറ്റുകളും ഉപയോഗിക്കുന്നത് നിരോധിച്ചു. പാരാ ഗ്ലൈഡറുകള്‍, ഹൈ റൈസർ ക്രാക്കറുകള്‍, പ്രകാശം പരത്തുന്ന വസ്തുക്കള്‍, പട്ടം പറത്തല്‍ എന്നിവയ്ക്കാണ് നിരോധനം ഏർപ്പെടുത്തിയത്. വിമാനത്താവള പരിസരത്തും റണ്‍വേയിലും അപകടങ്ങള്‍ ഒഴിവാക്കുന്നതിനാണ് നടപടി.
പാരാ ഗ്ലൈഡറുകള്‍, ഹൈ റൈസർ ക്രാക്കറുകള്‍, പ്രകാശം പരത്തുന്ന വസ്തുക്കള്‍, പട്ടം മുതലായവയുടെ ഉപയോഗം വിമാനങ്ങളുടെ നാവിഗേഷൻ സംവിധാനത്തെ തകരാറിലാക്കാനും അപകടങ്ങള്‍ സൃഷ്ടിക്കാനുമുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഈ നടപടി. സിആര്‍പിസി സെക്ഷൻ 144 പ്രകാരമാണ് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് നിരോധനം ഏര്‍പ്പെടുത്തിയത്. ഏതെങ്കിലും വിമാനത്തിൻ്റെ ലാൻ്റിങ്, ടേക്ക് ഓഫ്, ഫ്ളൈയിങ് പ്രവർത്തനങ്ങൾ എന്നിവ തടസ്സപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെ ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്നത് വിമാനത്താവള പരിസരത്തും റണ്‍വേയിലും അപകടങ്ങള്‍ ഉണ്ടാക്കാനിടയുണ്ടെന്നും വിമാനങ്ങളുടെ ടേക് ഓഫ്, ലാൻറിംഗ് എന്നിവയ്ക്ക് ഭീഷണിയാവുമെന്നും വിമാനങ്ങളുടെ നാവിഗേഷന്‍ സംവിധാനത്തെ ദോഷകരമായി ബാധിക്കുമെന്നും കാണിച്ച് വിമാനത്താവള ഡയറക്ടറും ജില്ലാ പൊലീസ് മേധാവിയും ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി.