
കോഴിക്കോട് മറിപ്പുഴ കുണ്ടൻതോട് ജലവൈദ്യുത പദ്ധതിയിൽ നിന്നും കെഎസ്ഇബി പിന്മാറാൻ ശ്രമിക്കുന്നതായി ആരോപണം. പദ്ധതിക്കായി ജനങ്ങളെ കുടിയൊഴിപ്പിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും പദ്ധതി നടപ്പിലാക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അതേസമയം, ഭൂമി ഏറ്റെടുക്കൽ നടപടികൾ അന്തിമഘട്ടത്തിലാണെന്ന് ലിന്‍റോ ജോസഫ് എംഎൽഎ ന്യൂസ് മലയാളത്തോട് പറഞ്ഞു.
2006ലാണ് 6.5 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന മറിപ്പുഴ കുണ്ടൻതോട് ജല വൈദ്യുത പദ്ധതി സംബന്ധിച്ച ആലോചനകൾക്ക് തുടക്കമിടുന്നത്. ആനക്കാംപൊയിൽ–മേപ്പാടി തുരങ്കപ്പാതയുടെ സമീപത്താണ് 150 കോടി രൂപ ചെലവുള്ള പദ്ധതി. മറിപ്പുഴ ഭാഗത്ത് വെള്ളം തടഞ്ഞു നിർത്തി കനാൽ വഴി രണ്ട് കിലോമീറ്റർ താഴെ മുത്തപ്പൻ പുഴയിലെ പവർ ഹൗസിൽ എത്തിച്ചാണ് വൈദ്യുതോൽപ്പാദനം ലക്ഷ്യമിടുന്നത്. മുൻ മന്ത്രി എം.എം.മണിയുടെ ഇടപെടലിനെ തുടർന്നാണ് പദ്ധതിക്കായി സ്ഥലമേറ്റെടുത്തത്. നാട്ടുകാരെയെല്ലാം കുടിയൊഴിപ്പിച്ചെങ്കിലും തുടർ നടപടികളിലേക്ക് കെഎസ്ഇബി കടന്നിട്ടില്ല. ടെൻഡർ പൂർത്തീകരിച്ച ശേഷം ലാഭകരമെങ്കിൽ മാത്രമേ പദ്ധതി നടപ്പാക്കാൻ സാധിക്കൂവെന്നായിരുന്നു കെഎസ്ഇബിയുടെ നിലപാട്.
ALSO READ: ആർഎസ്എസ് നേതാവിനെ കണ്ടു'; പ്രതിപക്ഷ നേതാവിന്‍റെ ആരോപണം ശരിവെച്ച് എഡിജിപിയുടെ വിശദീകരണം
28 പേരുടെ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. ഇതിൽ 25 പേരുടെ ഭൂമി ഏറ്റെടുത്തു കഴിഞ്ഞു.ഡിഎല്‍പിസി യോഗം വഴിയാണ് ഭൂമി ഏറ്റെടുക്കലും വില നിശ്ചയിക്കലും നടന്നത്. ഭൂമി ഏറ്റെടുക്കുമ്പോൾ കാർഷിക വിളകൾക്ക് നഷ്ടപരിഹാരം കൊടുക്കുന്നത് സംബന്ധിച്ച നിബന്ധനകൾ കെഎസ്ഇബിയുടെ പ്രോജെക്ടിൽ ഉണ്ടായിരുന്നില്ല. ഇതിനെതിരെ ഒരു കർഷകൻ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.