സ്ഥാനാർഥിത്വത്തിനെതിരായ പരസ്യ പ്രതികരണം; പി. സരിനെതിരെ ഉടൻ നടപടി വേണ്ടെന്ന് കെപിസിസി

പാർട്ടി നടപടി ഉണ്ടായാല്‍ സരിന് രക്തസാക്ഷി പരിവേഷം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. സിപിഎം നേതൃത്വം സരിനുമായി ആശയവിനിമയം നടത്തിയെന്നും കോൺഗ്രസ് നേതാക്കള്‍ കരുതുന്നു
സ്ഥാനാർഥിത്വത്തിനെതിരായ പരസ്യ പ്രതികരണം; പി. സരിനെതിരെ ഉടൻ നടപടി വേണ്ടെന്ന് കെപിസിസി
Published on

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സ്ഥാനാർഥിത്വത്തിൽ പരസ്യപ്രതികരണം നടത്തിയ പി. സരിന് എതിരെ ഉടൻ നടപടി വേണ്ടെന്ന നിലപാടില്‍ കെപിസിസി. പാർട്ടി നടപടി ഉണ്ടായാല്‍ സരിന് രക്തസാക്ഷി പരിവേഷം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. സിപിഎം നേതൃത്വം സരിനുമായി ആശയവിനിമയം നടത്തിയെന്നും കോൺഗ്രസ് നേതാക്കള്‍ കരുതുന്നു. വാര്‍ത്താസമ്മേളനം അതിൻ്റെ ഭാഗമാണോ എന്നാണ് കെപിസിസി നേതൃത്വത്തിൻ്റെ സംശയം. 

പാലക്കാട് സ്ഥാനാര്‍ഥി തര്‍ക്കത്തില്‍ പി. സരിന്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിന് നേരെ രൂക്ഷ വിമർശനമാണ് സരിൻ ഉന്നയിച്ചത്. പാര്‍ട്ടി താത്പര്യങ്ങള്‍ക്ക് മുകളില്‍ കുറച്ചു പേരുടെ വ്യക്തിതാത്പര്യങ്ങള്‍ക്ക് വഴങ്ങിയാല്‍ തോല്‍ക്കുന്നത് രാഹുല്‍ മാങ്കൂട്ടത്തിലല്ല രാഹുല്‍ ഗാന്ധിയായിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. രാഹുൽമാങ്കൂട്ടത്തിൻ്റെ സ്ഥാനാർഥിത്വം പുനഃപരിശോധിക്കണമെന്നും സരിൻ പറഞ്ഞിരുന്നു. 

നാടിൻ്റെ നല്ലതിന് വേണ്ടിയാണ് തൻ്റെ 33 -ാം വയസിൽ സിവിൽ സർവീസിൽ നിന്ന് രാജിവെച്ച് രാഷ്ട്രീയത്തിലേക്കിറങ്ങിയതെന്നും, തന്നെ സ്ഥാനാർഥിയാക്കാത്തതല്ല ഇവിടുത്തെ പ്രശ്നമെന്നും സരിൻ പറഞ്ഞു. ഉള്‍പ്പാർട്ടി ജനാധിപത്യം തകരാന്‍ പാടില്ല. കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജയിക്കുമെന്നാണ് സിപിഎമ്മിനെ പരിഹസിക്കാറുള്ളത്. പക്ഷേ അത് ആ പാര്‍ട്ടിയുടെ കഴിവാണ്. തൻ്റെ പാര്‍ട്ടി തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പി. സരിന്‍ വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com