
വയനാട് ദുരന്തമേഖലയിലെ വൈദ്യുതി പുനസ്ഥാപന പ്രവർത്തനങ്ങളുടെ പ്രതിഫലമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് തുക കൈപ്പറ്റിയെന്ന പ്രചരണം വ്യാജമെന്ന് കെഎസ്ഇബി. ദുരന്തമേഖലയിലെ പ്രവർത്തനങ്ങൾക്ക് ഒൻപത് കോടി കൈപ്പറ്റിയെന്നത് വ്യാജ പ്രചരണമാണ്. വൈദ്യുതി എത്തിച്ചതിന് ഒരു രൂപ പോലും വാങ്ങിയിട്ടില്ല. മാത്രമല്ല, ദുരന്തമേഖലയിൽ നിന്ന് 6 മാസം വൈദ്യുതി ചാർജ് ഈടാക്കേണ്ടതില്ല എന്ന തീരുമാനവും എടുത്തിരുന്നതായി കെഎസ്ഇബി വ്യക്തമാക്കി. ഫേസ്ബുക് പോസ്റ്റിലൂടെയാണ് കെഎസ്ഇബിയുടെ പ്രതികരണം. വ്യാജ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കെഎസ്ഇബി അറിയിച്ചു.
ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം
കെഎസ്ഇബി എന്ന ജനങ്ങളുടെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനത്തിനെതിരെ തികച്ചും അവാസ്തവവും നികൃഷ്ടവുമായ പ്രചാരണങ്ങളാണ് ചില വ്യക്തികൾ നടത്തുന്നത്. അതിലൊന്നാണ് വയനാട് ദുരന്തമേഖലയിലെ വൈദ്യുതി പുനസ്ഥാപന പ്രവർത്തനങ്ങളുടെ പ്രതിഫലമായി 9 കോടി രൂപ കെ എസ് ഇ ബി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് കൈപ്പറ്റി എന്ന വ്യാജപ്രചരണം.
ദുരന്തമേഖലയിൽ സേവനമോ വൈദ്യുതിയോ എത്തിച്ചതിന് ഒരു രൂപ പോലും കെഎസ്ഇബി ദുരിതാശ്വാസ നിധിയിൽ നിന്ന് വാങ്ങിയിട്ടില്ല എന്നതാണ് സത്യം. മാത്രമല്ല, ദുരന്തമേഖലയിൽ നിന്ന് 6 മാസം വൈദ്യുതി ചാർജ് ഈടാക്കേണ്ടതില്ല എന്ന തീരുമാനവും കെ.എസ്.ഇ.ബി കൈക്കൊണ്ടിട്ടുണ്ട്. ദുരന്തപ്രദേശത്ത് 9 കോടിയോളം രൂപയുടെ നാശനഷ്ടമാണ് കെഎസ്ഇബിയ്ക്കുണ്ടായിട്ടുള്ളത്.
ദുരന്ത മേഖലയിൽ രക്ഷാപ്രവർത്തനത്തിനു ആവശ്യമായ വൈദ്യുതി യുദ്ധകാലാടിസ്ഥാനത്തിൽ പുന:സ്ഥാപിച്ചതിന് വ്യാപകമായ പ്രശംസ കെ എസ് ഇ ബിക്ക് ലഭിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെഎസ്ഇബി ജീവനക്കാർ രണ്ടു ഗഡുക്കളായി 20 കോടി രൂപയാണ് ഇതുവരെ നൽകിയിട്ടുള്ളത്. കൂടുതൽ തുക പിരിച്ചെടുക്കുന്ന മുറയ്ക്ക് നല്കുവാനും ലക്ഷ്യമിടുന്നു.
ലഭ്യമാകേണ്ട വിവിധ സഹായങ്ങൾ ലഭിക്കാതെ പോകുന്ന സാഹചര്യത്തിലും സംസ്ഥാന സർക്കാരിന്റെ വകുപ്പുകൾ വളരെകാര്യക്ഷമമായാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്. പൊതുജനങ്ങൾ ഇത്തരം തീർത്തും വ്യാജവും നികൃഷ്ടവുമായ പ്രചരണങ്ങളിൽ വഞ്ചിതരാകരുത്. വ്യാജ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ കെഎസ്ഇബി നിയമനടപടികൾ കൈക്കൊള്ളും.