
എംജി സർവകലാശാല ഡിപ്പാർട്ട്മെന്‍റ് സ്റ്റുഡൻസ് യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിച്ചതായി കെഎസ്‌യു. മഴ അവധിയുടെ മറവിൽ തെരഞ്ഞെടുപ്പ് അട്ടിമറിച്ചതായാണ് ആരോപണം. ഹൈക്കോടതിയിലും ഗവർണർക്കും പരാതി നൽകുമെന്ന് കെഎസ്‌യു അറിയിച്ചു.
നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ രണ്ടായിരുന്നു. എന്നാൽ അന്ന് മഴ മൂലം കളക്ടർ അവധി പ്രഖ്യാപിച്ചിരുന്നു. അവധി പരിഗണിച്ച് നാമനിർദേശ പത്രിക സമർപ്പിക്കാൻ തീയതി നീട്ടി നൽകാൻ തെരഞ്ഞെടുപ്പ് അധികൃതർ തയ്യാറായില്ല. സർവകലാശാലയുടെ ഈ നടപടി എസ്എഫ്ഐയെ സഹായിക്കാനാണെന്നാണ് കെഎസ്‌യുവിന്‍റെ ആരോപണം. നിസാര കാരണങ്ങൾ പറഞ്ഞ് കെഎസ്‌യു അംഗങ്ങളുടെ നോമിനേഷൻ തള്ളിയതായും പരാതിയുണ്ട്. അതേസമയം, സ്റ്റുഡൻസ് ഗ്രീവൻസ് സെല്ലും റിട്ടേണിങ് ഓഫീസറും ആരോപണങ്ങൾ തള്ളി.