
ആലപ്പുഴയിലും ഇടുക്കിയിലും ഇന്ന് കെഎസ്‌യുവിൻ്റെ വിദ്യാഭ്യാസ ബന്ദ്. കെഎസ്‌യു പ്രവർത്തകർക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന എസ്എഫ്ഐ-ഡിവൈഎഫ്ഐ അതിക്രമങ്ങളിൽ പ്രതിഷേധിച്ചാണ് ആലപ്പുഴ ജില്ലയിലെ ബന്ദ്. ക്യാമ്പസുകളിൽ കെഎസ്‌യു കലാപ ആഹ്വാനം നടത്തുന്നു എന്നാരോപിച്ച് എസ്എഫ്ഐയും ഇന്ന് ക്യാമ്പസുകളിൽ പ്രതിഷേധം സംഘടിപ്പിക്കും.
അമ്പലപ്പുഴ ഗവ. കോളേജിൽ എസ്എഫ്ഐ, കെഎസ്‌യു പ്രവർത്തകർ തമ്മിലാണ് തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് സംഘർഷം ഉണ്ടായത്. യൂണിയൻ തെരഞ്ഞെടുപ്പിൽ ആകെയുള്ള 17 സീറ്റിൽ 16 ഉം നേടി കെ എസ് യു ഉജ്ജ്വല വിജയം സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെ തിങ്കളാഴ്ച കോളേജ് തുറന്നപ്പോഴാണ് കെഎസ്‌യുവിൻ്റെ കൊടിമരം സംബന്ധിച്ച് എസ്എഫ്ഐ പ്രവർത്തകരുമായി വാക്കേറ്റം ഉണ്ടാകുന്നതും സംഘർഷത്തിലേക്ക് എത്തുന്നതും. പരിക്കേറ്റു ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിയ കെഎസ്‌യു പ്രവർത്തകരെ ആശുപത്രിയിലും എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചു എന്നാണ് കെ എസ് യുവിൻ്റെ ആരോപണം.
എസ്എഫ്ഐ പ്രവർത്തകർ കെ എസ് യു പ്രവർത്തകരെ ആശുപത്രിയിൽ മർദിക്കുമ്പോൾ പൊലീസ് നോക്കി നിന്നെന്നും കെഎസ്‌യു ആരോപിച്ചു. അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ആലപ്പുഴയിൽ കെ എസ് യു ഇന്ന് വിദ്യാഭ്യാസ ബന്ദ് നടത്തും. അതേസമയം കേരള സർവകലാശാല തെരഞ്ഞെടുപ്പിൽ 17 ക്യാമ്പസുകളിൽ 15 ലും എസ്എഫ്ഐയാണ് വിജയിച്ചതെന്നും തോൽവിയിൽ ഹാലിളകിയ കെഎസ്‌യു ക്യാമ്പസുകളിൽ കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്നും എസ്എഫ്ഐ ജില്ലാ കമ്മിറ്റി ആരോപിച്ചു.
അതേസമയം ഇടുക്കി കട്ടപ്പന ഗവൺമെന്റ് കോളേജിലും എസ്എഫ്ഐ- കെഎസ്‌യു സംഘർഷമുണ്ടായി. പരുക്കേറ്റ 9 പേരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ പ്രതിഷേധിച്ച് കെഎസ്‍യു ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്ഐ-കെഎസ്‍യു സംഘടനകളുടെ കൊടിതോരണങ്ങൾ നശിപ്പിക്കപ്പെട്ടിരുന്നു. ഇതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പരുക്കേറ്റ വനിത ഉൾപ്പെടെ ആറു കെ എസ് യു പ്രവർത്തകരെ കട്ടപ്പന സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെഎസ് യു പ്രവർത്തകരുടെ തലയ്ക്കും ശരീരമാകെയും മർദനമേറ്റിട്ടുണ്ട്. നെഞ്ചക്കും മാരകായുധങ്ങളും ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് പരുക്കേറ്റവർ പറയുന്നു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെ എസ് യു മുന്നേറ്റം ഉണ്ടാക്കിയതിൽ പ്രകോപിതരായാണ് എസ് എഫ് ഐ പ്രവർത്തകർ അക്രമം അഴിച്ചുവിടുന്നതെന്ന് കെഎസ് യു ജില്ല കമ്മിറ്റി പറയുന്നു.
സംഘർഷത്തിൽ നാല് എസ് എഫ് ഐ പ്രവർത്തകർക്കും പരുക്കുണ്ട്. ഇവർകട്ടപ്പന സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. തെരഞ്ഞെടുപ്പിൽ മത്സരിച്ചതിൽ പ്രകോപിതരായ കെ എസ് യു പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്ന് എസ് എഫ് ഐ പ്രവർത്തകർ പറയുന്നു.കട്ടപ്പന പൊലീസ് പരുക്കേറ്റവരുടെ മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചു. സംഘർഷത്തെ തുടർന്ന് കട്ടപ്പന ഗവൺമെൻ്റ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. പിടിഎ എക്സിക്യൂട്ടീവ് യോഗത്തിനു ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി.