കുറുപ്പംപടി പീഡനം: പെൺകുട്ടികളെ മദ്യം കുടിപ്പിക്കാൻ അമ്മ പ്രേരിപ്പിച്ചെന്ന് കണ്ടെത്തൽ, അമ്മയ്‌ക്കെതിരെ പോക്സോയും ജുവനൈൽ ജസ്റ്റിസ് ആക്ടും

സുഹൃത്തായ ധനേഷ് കുട്ടികളെ പീഡിപ്പിക്കുന്ന കാര്യം മനസിലായിട്ടും പൊലീസിനെ അമ്മ അറിയിക്കാതെ മറച്ച് വെച്ചതായും കണ്ടെത്തി
കുറുപ്പംപടി പീഡനം: പെൺകുട്ടികളെ മദ്യം കുടിപ്പിക്കാൻ അമ്മ പ്രേരിപ്പിച്ചെന്ന് കണ്ടെത്തൽ, അമ്മയ്‌ക്കെതിരെ പോക്സോയും ജുവനൈൽ ജസ്റ്റിസ് ആക്ടും
Published on

എറണാകുളം പെരുമ്പാവൂർ കുറുപ്പംപ്പടിയിൽ പ്രായപൂർത്തിയാവാത്ത പെൺമക്കളെ ആൺസുഹൃത്ത് പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ അമ്മയ്ക്കെതിരെ ചുമത്തിയിരിക്കുന്നത് പോക്സോയും, ജുവനൈൽ ജസ്റ്റിസ് ആക്ടും. പെൺകുട്ടികളെ മദ്യം കുടിപ്പിക്കാൻ അമ്മ പ്രേരിപ്പിച്ചെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സുഹൃത്തായ ധനേഷ് കുട്ടികളെ പീഡിപ്പിക്കുന്ന കാര്യം മനസിലായിട്ടും പൊലീസിനെ അമ്മ അറിയിക്കാതെ മറച്ച് വെച്ചതായും കണ്ടെത്തി. അധ്യാപികയുടെ മൊഴി കൂടി പരിശോധിച്ച ശേഷമാണ് അറസ്റ്റ്.

അതേസമയം, കുറുപ്പംപടി പീഡനത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. അമ്മയും ആൺ സുഹൃത്തും ചേർന്ന് പെൺകുട്ടികൾക്ക് നിരന്തരം മദ്യം നൽകിയിരുന്നു. മദ്യം നൽകിയായിരുന്നു ക്രൂര പീഡനമെന്നുമുള്ള വിവരങ്ങൾ പുറത്തുവന്നു. സംഭവത്തിൽ ക്ലാസ് ടീച്ചറുടെ മൊഴിയാണ് നിർണായകമായത്. കുട്ടികളുടെ മൊഴികളിലും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. പ്രതികൾക്കെതിരെ കൂടുതൽ പോക്സോ വകുപ്പുകൾ ചുമത്തിയേക്കും.  

കഴിഞ്ഞ ദിവസമാണ് കുറുപ്പംപടിയിൽ പ്രായപൂർത്തിയാവാത്ത പെൺമക്കളെ പീഡിപ്പിച്ച കേസിൽ അമ്മ അറസ്റ്റിലായത്. അറസ്റ്റിലായ ശേഷവും ഇവർ കുറ്റം സമ്മതിച്ചിട്ടില്ല. അമ്മയ്‌ക്കെതിരായ കുട്ടികളുടെയും, ക്ലാസ് ടീച്ചറിന്റെയും മൊഴിയാണ് നിർണായകമായത്. മജിസ്ട്രേറ്റിന്റെ അനുമതി വാങ്ങിയാണ് അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കുറുപ്പംപടിയിൽ അമ്മയുടെ സുഹൃത്താണ് പ്രായപൂർത്തിയാവാത്ത പെൺമക്കളെ പീഡിപ്പിച്ചത്. പീഡന വിവരം മൂന്ന് മാസമായി അമ്മയ്ക്ക് അറിയാമെന്നായിരുന്നു പ്രതി ധനേഷിന്റെ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് അമ്മയെ പ്രതി ചേർത്തത്. കേസിൽ കുട്ടികളുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് പീഡന വാ‍ർത്ത വെളിയിൽ വന്നത്. പത്തും പന്ത്രണ്ടും വയസുള്ള കുട്ടികളെയാണ് പ്രതി പീഡിപ്പിച്ചത്. ധനേഷ് ലൈംഗിക വൈകൃതമുള്ളയാളാണെന്നാണ് റിപ്പോർട്ട്. കേസിൽ സിഡബ്ല്യുസി ഇടപെട്ടിട്ടുണ്ട്. പീഡനത്തിനിരയായ പെൺകുട്ടികളെ സിഡബ്ല്യുസി- അഭയ കേന്ദ്രത്തിലേക്ക് മാറ്റി പഠന സഹായമടക്കം ഉറപ്പാക്കും.

കുട്ടികൾ സഹപാഠികൾക്കെഴുതിയ കത്തിലൂടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. പ്രതി രണ്ട് വർഷത്തോളം കുട്ടികളെ പീഡിപ്പിച്ചെന്നാണ് പരാതി. കുട്ടികളുടെ അമ്മയെ കാണാനെത്തുന്ന സമയങ്ങളിലാണ് ഇയാൾ ലൈംഗിക ചൂഷണം ചെയ്‌തത്. പെൺകുട്ടികളോട് അവരുടെ സുഹൃത്തുക്കളെ എത്തിച്ചു നൽകാൻ ഇയാൾ ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു. തുടർന്ന് പെൺകുട്ടികളിലൊരാൾ തന്‍റെ സുഹൃത്തിന് ഇതുമായി ബന്ധപ്പെട്ടെഴുതിയ കത്താണ് കേസിൽ വഴിത്തിരിവായത്. കത്തിനെക്കുറിച്ച് ഇതേ ക്ലാസിലെ അധ്യാപികയുടെ മകൾ അമ്മയുടെ ശ്രദ്ധയിൽ പെടുത്തി. അധ്യാപിക നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് കുട്ടിയിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com