മാര്‍ക്കറ്റിങ് കമ്പനികളിലെ തൊഴില്‍ ചൂഷണം: വാർത്ത ഏറ്റെടുത്ത് കേരളം, പീഡനത്തിൻ്റെ കൂടുതൽ തെളിവുകൾ പുറത്ത്
കൊച്ചിയിലെ ടാർഗറ്റ് പീഡനത്തിന്റെ വാർത്ത ന്യൂസ് മലയാളം ഇന്നലെ പുറത്തുവിട്ടതിന് പിന്നാലെ യുവജനസംഘടനകളുടെ രോഷം അണപൊട്ടിയത് കൊച്ചിയിലെ ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ് കമ്പനിക്ക് നേരെയാണ്. ജോലി തേടിയെത്തുന്ന ചെറുപ്പക്കാരെ ക്രൂരപീഡനത്തിന് ഇരയാക്കുന്നുവെന്ന് പതിമൂന്ന് കൊല്ലം മുമ്പ് 2012ലേ ഈ കമ്പനിക്കെതിരെ പരാതി ഉയർന്നിരുന്നു. ദിവസം ഇരുപത് രൂപ മാത്രം നൽകി ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ് അടിമപ്പണി എടുപ്പിക്കുന്നു എന്നായിരുന്നു അന്ന് ഉയർന്ന ആരോപണം. ഈ തൊഴിൽ പീഡനം ഇതേപടി കേരളത്തിലെമ്പാടും തുടങ്ങിയ ഫ്രാഞ്ചൈസികളിലൂടെ ഇപ്പോഴും തുടരുകയാണ് ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ്.
കൊടും ചൂഷണവും ക്രൂരതയും നടത്തുന്ന ഹിന്ദുസ്ഥാൻ പവർ ലിങ്ക്സിന് ഇതിലൊന്നും ബന്ധമില്ലെന്നാണ് കമ്പനി ഉടമകളുടെ വാദം. തങ്ങളുടെ പക്കൽ നിന്നും സാധനങ്ങൾ വാങ്ങുന്ന ഫ്രാഞ്ചൈസികളിൽ നടക്കുന്നതിനൊന്നും കമ്പനിക്ക് ഉത്തരവാദിത്തമില്ലെന്ന ന്യായവാദം പൊളിക്കുന്ന തെളിവുകൾ ന്യൂസ് മലയാളം പുറത്തുവിട്ടു. കേരളത്തിലെ എല്ലാ ജില്ലകളിലും ജോയ് ജോസഫിന്റെ കമ്പനികളുടെ ബ്രാഞ്ചുകളായി പ്രവർത്തിക്കുന്ന ഫ്രാഞ്ചൈസികളുണ്ട്. അതിലൊന്നാണ് പെരുമ്പാവൂരിലെ കെൽട്രോ. ഇവിടെ നടന്ന കൊടും ക്രൂരതയുടെ ദൃശ്യങ്ങളാണ് ന്യൂസ് മലയാളം ഇന്നലെ പുറത്തുവിട്ടത്. ഇവിടെ ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ് ഉടമ ജോയ് ജോസഫ് നേരിട്ടെത്തി പെരുമ്പാവൂർ ബ്രാഞ്ചിലെ തൊഴിലാളികൾക്ക് ട്രെയിനിംഗ് നൽകുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
ഇതുപോലെ ഒരു ഫ്രാഞ്ചൈസി തുടങ്ങാൻ ഒരു യുവാവ് ജോയ് ജോസഫിനെ വിളിക്കുന്ന ശബ്ദരേഖയിൽ മാനേജർ ബിനു പാപ്പച്ചനെ വിളിക്കാൻ പറയുന്നുണ്ട്. ജോയ് ജോസഫ് പറഞ്ഞത് പ്രകാരം മാനേജർ ബിജു പാപ്പച്ചനെ ഈ യുവാവ് വിളിച്ചു. ഫ്രാഞ്ചൈസികൾക്കുള്ള വാഹനമടക്കം നൽകുന്നത് ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ് തന്നെയാണ്. തിരുവനന്തപുരത്തേയും എറണാകുളത്തേയും തൃപ്പൂണിത്തുറയിലേയുമെല്ലാം ഫ്രാഞ്ചൈസികളെ ജോയ് ജോസഫും ബിജു പാപ്പച്ചനും സ്വന്തം ഓഫീസുകൾ എന്ന് ഫോൺ സംഭാഷണത്തിൽ വിശേഷിപ്പിക്കുന്നുണ്ട്.
ജോലി തേടിയെത്തുന്ന ചെറുപ്പക്കാരെ ക്രൂരപീഡനത്തിന് ഇരയാക്കുന്നുവെന്ന് 13 വർഷം മുമ്പേ ജോയ് ജോസഫിന്റെ കമ്പനിക്കെതിരെപരാതി ഉയർന്നിരുന്നു. 2012 മെയ് മാസത്തിലാണ് ഹിന്ദുസ്ഥാൻ പവർ ലിങ്ക്സിനെതിരെ ഇന്നലെ ന്യൂസ് മലയാളം പുറത്തുവിട്ടതിന് സമാനമായ ചൂഷണം ആദ്യം പുറത്തുവന്നത്.
തിരുവനന്തപുരം നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വീടുകൾ വാടകയ്ക്കെടുത്ത് ചെറുപ്പക്കാരെ കൂട്ടത്തോടെ താമസിപ്പിച്ചായിരുന്നു ചൂഷണവും പീഡനവും. തിരുവനന്തപുരം നഗരത്തിൽ തന്നെ കമ്പനി നിരവധി ബ്രാഞ്ചുകൾ തുറന്നിരുന്നു. യുവാക്കളും യുവതികളുമുൾപ്പെടെ 15 മുതൽ 20 വരെ ചെറുപ്പക്കാരെ വീതം ഒന്നിച്ച് ഒരു വീട്ടിലായിരുന്നു താമസിപ്പിച്ചിരുന്നത്. ഇന്ന് ന്യൂസ് മലയാളത്തോട് തൊഴിലാളികൾ വെളിപ്പെടുത്തിയത് പോലെ അന്നും അടിമപ്പണി ചെയ്തിരുന്നവരെ സ്വന്തം വീട്ടിലേക്കൊന്ന് വിളിക്കാൻ പോലും അനുവദിച്ചിരുന്നില്ല. ദിവസം 20 രൂപയായിരുന്നു കൂലിയെന്നായിരുന്നു അന്നത്തെ പരാതി. ഭക്ഷണവും യാത്രാചെലവുമെല്ലാം ഈ ഇരുപത് രൂപ കൊണ്ട് നടത്തണം. തട്ടിപ്പിൻ്റെ പ്ലാനും പദ്ധതിയും ഇപ്പോഴുള്ളത് പോലെ തന്നെ. പത്രപരസ്യത്തിലൂടെ ജോലി വാഗ്ദാനം. മികച്ച ശമ്പളമെന്ന പ്രലോഭനം, ട്രെയിനിംഗ് എന്ന പേരിൽ കൂലിയില്ലാ ജോലി, കൂലി ചോദിച്ചാൽ ഭീഷണി. ഇരയായതെല്ലാം സാമ്പത്തികമായി പിന്നാക്കം നിന്ന കുടുംബങ്ങളിലെ ചെറുപ്പക്കാർ. 13 വർഷത്തിന് ശേഷവും അതേ കമ്പനി, അതേ പാറ്റേണിൽ ഈ ചൂഷണവും ക്രൂരതയും തുടരുന്നു. ഇങ്ങനെ കേരളമെമ്പാടും ഫ്രാഞ്ചൈസികൾ തുടങ്ങിയാണ് കമ്പനി ഈ ചൂഷണം നടത്തിവന്നത്.. അതിവർ ഇത്ര കാലമായി തുടരുന്നു എന്നതിലാണ് അത്ഭുതം.
ന്യൂസ് മലയാളം പുറത്തുകൊണ്ടുവന്ന തൊഴിൽ ചൂഷണത്തിന്റെ വാർത്ത ഏറ്റെടുത്തിരിക്കുകയാണ് കേരളം. വിവിധ ഇടങ്ങളിൽ തട്ടിപ്പിനിരയായവർ പരാതികളുമായി രംഗത്തെത്തി. എറണാകുളത്തെ കൊടും ക്രൂരതയിൽ ജില്ലാ ലേബർ ഓഫീസർ മൂന്ന് ദിവസത്തിനകം തൊഴിൽ മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കും. തൊഴിൽ ചൂഷണത്തിൽ പൊലീസും അന്വേഷണം ആരംഭിച്ചു.

