
കോഴിക്കോട് വിലങ്ങാട് പന്നിയേരി ഉന്നതിയിൽ മണ്ണിടിച്ചിൽ. ശക്തമായ മഴയിൽ മണ്ണും, കല്ലും മഴവെള്ളത്തോടൊപ്പം പതിക്കുകയായിരുന്നു. പാലിൽ ലീലയുടെ വീടിന് പിൻവശത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. കുടുംബത്തെ നിലവിൽ മാറ്റി താമസിപ്പിച്ചിരിക്കുകയാണ്. നാട്ടുകാർ ഇടപെട്ടാണ് ലീലയെയും കുടുംബത്തെയും മാറ്റി താമസിപ്പിച്ചത്. കഴിഞ്ഞ വർഷം ഉരുൾപൊട്ടലിനെ തുടർന്ന് ഇതേ സ്ഥലത്ത് മണ്ണിടിച്ചിൽ ഉണ്ടായിരുന്നു.
സംസ്ഥാനത്ത് കാലവർഷമെത്തിയതിന് പിന്നാലെ വിവിധ ജില്ലകളിൽ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. വ്യാപകമായ കൃഷി നാശവും വിവിധയിടങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. സംസ്ഥാനത്താകമാനം ഉണ്ടായ മഴക്കെടുതിയി ജനജീവിതത്തെ ദോശകരമായാണ് ബാധിച്ചത്. മഴ കനത്തതോടെ വിവിധ ജില്ലകളിൽ ഖനനപ്രവർത്തനങ്ങൾ താൽക്കാലിതമായി നിർത്തിവെക്കാൻ കളക്ടർമാർ നിർദേശം നൽകി. വിനോദ സഞ്ചാരമേഖലയിലും പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ശക്തമായ കാറ്റിലും മഴയിലും 26 കോടി 89 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്ന് കെഎസ്ഇബി അറിയിച്ചു. 257 ഹൈടെൻഷൻ പോസ്റ്റുകളും 2,505 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു. മഴക്കെടുതി മൂലം 7,12,679 ഉപഭോക്താക്കൾക്കാണ് വൈദ്യുതി തകരാർ സംഭവിച്ചത്. ഇതിൽ 5,39,976 കണക്ഷനുകൾ പുനഃസ്ഥാപിച്ചിട്ടുണ്ടെന്ന് കെഎസ്ഇബി പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ അറിയിച്ചു.