

മലയിടിഞ്ഞ് ചുറ്റും മണ്ണ് നിറയുന്നത് കണ്ടു വിറയലോടെ നിൽക്കുകയാണ് മുണ്ടക്കൈയിലെ പളനി സ്വാമി. സ്വന്തം കൂടപ്പിറപ്പിനെയും മകനേയും ഇനിയും കണ്ടെത്താൻ കഴിയാത്ത ആധിയിൽ പളനിസ്വാമിയെപ്പോലെ ഒട്ടേറെ ക്യാംപുകളിൽ എത്തിപെട്ടിരിക്കുന്നത്. ഓരോ കാലൊച്ച കേൾക്കുമ്പോഴും, ഓരോ വണ്ടി വരുമ്പോഴും അലച്ചുതല്ലി എഴുന്നേറ്റ് പോവുകയാണ്. ആംബുലൻസുകളുടെ ശബ്ദത്തിൽ ഭയത്തോടെ ഉണരുകയാണ്. ഉരുൾപൊട്ടലിൽ കാണാതായവരെ ഓർത്ത് ഇവരുടെ ആധി ഒഴിയുന്നില്ല.
വീട്ടുകാരോടൊപ്പം രാത്രി ഉറങ്ങി കിടന്നതാണ് പളനിസ്വാമി. അർദ്ധരാത്രി ഒരുമണിയോടെ അടുത്ത് ഒരു വലിയ ശബ്ദം കേട്ടു, ഒപ്പം പേമാരിയും കാറ്റും. പിന്നീട് കണ്ടത്, വഴിയിലും വീടിനകത്തും നിറയെ വെള്ളം, ചുറ്റും മണ്ണും. മല മുകളിലെ കാട്ടിലേക്ക് ഓടിക്കയറി. ഓരോരുത്തരും സ്വന്തം ജീവനുമായി കാട്ടിലേക്ക് ഓടിക്കയറി. പളനിസ്വാമിക്ക് സ്വന്തം ജീവൻ കിട്ടിയെങ്കിലും വീട്ടുകാരെ ഇപ്പോഴും കാണാനില്ല. അനിയനേയും മകനേയും തിരക്കാൻ ഇനി ഒരു സ്ഥലവും ബാക്കിയില്ല.
മുണ്ടക്കൈയ്യിലും പുഞ്ചിരിമട്ടത്തും ചൂരൽമലയിലും ഇടയ്ക്കിടെ മഴ പെയ്യുന്നുണ്ട്. ചിലപ്പോൾ കോരിയൊഴിച്ചതു പോലെ വീണ്ടും മണ്ണൊഴുകി എത്തുന്നു. ഈ വലുതാകുന്ന മൺകൂനകൾക്കടിയിലേക്ക് നിരവധി പേർ നിസ്സഹായരായി നോക്കുകയാണ്. അതേസമയം, മുണ്ടകൈയിൽ ഇനി ആരെയും ജീവനോടെ കണ്ടെടുക്കാൻ ഇല്ലെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്.