
അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറിക്ക് ഇന്ന് അവസാന യാത്രയയപ്പ്. മൃതദേഹം സിപിഎം കേന്ദ്ര കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിനായി എത്തിച്ചു. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖർ, വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ തുടങ്ങി നിരവധി ആളുകൾ പ്രിയസഖാവിന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയിട്ടുണ്ട്.
വൈകിട്ട് മൂന്ന് മണി വരെയാണ് പൊതുദർശനം. എകെജി ഭവനിൽ നിന്ന് മൃതദേഹം വിലാപയാത്രയായി 14 അശോക് റോഡ് വരെ കൊണ്ടുപോകും. വൈകിട്ട് 5 മണിയോടെ മൃതദേഹം മെഡിക്കൽ പഠനത്തിനായി ഡൽഹി എയിംസിന് കൈമാറും. യെച്ചൂരിയുടെ സമരജീവിതത്തിന് തുടക്കമിട്ട ജെഎൻയു അദ്ദേഹത്തിന് ഇന്നലെ വികാരനിർഭരമായ യാത്രയയപ്പാണ് നൽകിയത്, വിദ്യാർഥി യൂണിയൻ ഹാളിലാണ് വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും യെച്ചൂരിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.
രാത്രി മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എന്നിവരും വസതിയിലെത്തി ആദരാഞ്ജലി അർപ്പിക്കുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. കേന്ദ്ര ആരോഗ്യമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെ പി നദ്ദ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവരും ആദരാഞ്ജലി അർപ്പിക്കാനെത്തി.
ശ്വാസകോശ സംബന്ധമായ അണുബാധയെ തുടര്‍ന്ന് ഓഗസ്റ്റ് 20 മുതല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു യെച്ചൂരി. ഡല്‍ഹി എയിംസില്‍ വെച്ച് വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. എംബാം ചെയ്ത് എയിംസിൽ സൂക്ഷിച്ച മൃതദേഹം സിപിഎം നേതാക്കളാണ് ഏറ്റുവാങ്ങിയത്. തുടർന്ന് പൊളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, എം എ ബേബി, നീലോൽപൽ ബസു, കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം വിജൂ കൃഷ്‌ണൻ എന്നിവർ ചേർന്ന് ചെങ്കൊടി പുതപ്പിച്ചു. ദീര്‍ഘനാള്‍ സിപിഐഎമ്മിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന വ്യക്തികൂടിയാണ് സീതാറാം യെച്ചൂരി. 9 വര്‍ഷമാണ് തുടര്‍ച്ചയായി യെച്ചൂരി പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായത്.