
കേന്ദ്ര സര്‍ക്കാരിന്റെ ബ്ലൂ-ഇക്കോണമി സാമ്പത്തിക നയത്തിനെതിരെയും കടല്‍ ഖനനത്തിന് അനുമതി നല്‍കാനുള്ള തീരുമാനത്തിനെതിരെയും സമര പ്രഖ്യാപനവുമായി മത്സ്യതൊഴിലാളി സംയുക്ത കോഡിനേഷന്‍ കമ്മിറ്റി. ഈ മാസം 27 ന് തീരദേശ ഹര്‍ത്താല്‍ നടത്തും. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള തീരദേശ പ്രദേശത്താണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. സമരത്തിന് ലത്തീന്‍ സഭ എക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
കടല്‍ ഖനനം 15 ലക്ഷത്തോളം വരുന്ന തൊഴിലാളികളെ ബാധിക്കുമെന്ന് ആര്‍ച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ പറഞ്ഞു. 27-ാം തീയതിയിലെ തീരദേശ സമരത്തിലൂടെ കേരളത്തിലുടനീളം ഈ വിഷയം പൊതു ശ്രദ്ധയില്‍ എത്തിക്കും. കടലിലെ മത്സ്യ സമ്പത്തിനെ ബാധിക്കും. അതിനാല്‍ കേന്ദ്രം ഈ നീക്കം നിര്‍ത്തണമെന്ന് തോമസ് ജെ. നെറ്റോ ആവശ്യപ്പെട്ടു.
കടല്‍ ഖനനം നടത്താനുള്ള നീക്കം കേന്ദ്രത്തിന്റെ ഏകപക്ഷീയമായ തീരുമാനമാണ്. ഈ നീക്കം കേന്ദ്രം നിര്‍ത്തണം. രാഷ്ട്രീയ സാമുദായിക വ്യത്യാസം ഇല്ലാതെ ഒരു സാമൂഹിക പ്രശ്‌നമായി ഇതിനെ കാണണമെന്നും തോമസ് ജെ. നെറ്റോ ആവശ്യപ്പെട്ടു.
ആകാശവും ഭൂമിയും കേന്ദ്ര സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുന്ന ഈ നടപടിക്കെതിരെ സര്‍ക്കാരും പ്രതിപക്ഷവും ഒന്നിച്ച് നിന്ന് പോരാടണമെന്നും തോമസ് പറഞ്ഞു. അതേസമയം കേന്ദ്ര നീക്കത്തിനെതിരെ യുഡിഎഫുമായി യോജിച്ച് പ്രക്ഷോഭത്തിന് തയ്യാറാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ നേരത്തെ അറിയിച്ചിരുന്നു. യുഡിഎഫ് സമരത്തിന് തയ്യാറായില്ലെങ്കില്‍ ഇടതുമുന്നണി സ്വന്തം നിലയ്ക്ക് സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.