
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തില്‍ ഹിന്ദു പത്രം ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനർ ടി.പി. രാമകൃഷ്ണന്‍. എഡിജിപി എം.ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നു നീക്കുന്ന കാര്യത്തില്‍ സർക്കാരിനു മുന്നില്‍ റിപ്പോർട്ട് വരട്ടെയെന്നായിരുന്നു ഇടതുമുന്നണി കണ്‍വീനറുടെ പ്രതികരണം.
ന്യൂനപക്ഷങ്ങൾ എൽഡിഎഫിൽ നിന്ന് അകലുന്നതായി വിലയിരുത്തൽ ഇല്ല. എന്തിനാണ് ഇതിന് പിന്നാലെ നടക്കുന്നത്. വിടാതെ പിന്തുടരുന്നതിലാണ് ദുരൂഹതയെന്നും ടി.പി. പറഞ്ഞു. ന്യൂനപക്ഷങ്ങളെ അകറ്റാനുള്ള ഗൂഢനീക്കം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി തന്നെ എല്ലാ കാര്യങ്ങളും വിശദീകരിച്ചു കഴിഞ്ഞുവെന്നും എല്‍ഡിഎഫ് കണ്‍വീനർ കൂട്ടിച്ചേർത്തു.
Also Read: "കേരളത്തിന് പുറത്ത് പത്ത് പൈസയുടെ വിലയില്ലാത്ത മുഖ്യമന്ത്രിയുടെ അഭിമുഖം എന്തിനാണ് ഒരു ദേശീയ പത്രത്തിന്"
വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്ക് കേന്ദ്ര സഹായം ലഭിക്കാത്തതിനെയും ടി.പി. രാമകൃഷ്ണന്‍ വിമർശിച്ചു. വി. മുരളീധരൻ കേന്ദ്ര മന്ത്രി ആയിരിക്കുന്ന സമയത്തും അതിനുശേഷവും ഒരുപാട് ആക്ഷേപങ്ങൾ ഉയർന്നിരുന്നു. ഒരു വാക്കുപോലും അദ്ദേഹം കേരളത്തിന് അനുകൂലമായി നടത്തിയിട്ടില്ലെന്നും ടി.പി. പറഞ്ഞു. വി. മുരളീധരനും ബിജെപി നേതൃത്വവും സംസ്ഥാനത്തിന് അർഹിക്കുന്ന സഹായം നൽകണം. ഇടതുപക്ഷ സർക്കാരിനോടുള്ള എതിർപ്പിൽ വയനാട്ടിലെ ജനങ്ങളെ ശിക്ഷിക്കേണ്ട കാര്യമുണ്ടോയെന്നും ടി.പി. രാമകൃഷ്ണന്‍ ചോദിച്ചു.
ഇന്നലെ ആരംഭിച്ച നിയമസഭാ സമ്മേളനത്തില്‍ ഭരണ-പ്രതിപക്ഷ കക്ഷി നേതാക്കള്‍ വയനാട് ദുരന്തത്തില്‍ കേന്ദ്രസഹായം ലഭിക്കാത്തതിനെ വിമർശിച്ചിരുന്നു. കേന്ദ്ര സഹായം ലഭിക്കാത്തത് ദൗർഭാഗ്യകരമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ പ്രതികരണം.