
വയനാട് പനമരം പഞ്ചായത്ത് ഭരണം എൽഡിഎഫിന് നഷ്ടമായി. LDF ഭരണ സമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന് അനുകൂലമായി എൽഡിഎഫ് അംഗം വോട്ട്ചെയ്തതോടെയാണ് ഭരണം നഷ്ടമായത്. 23അംഗഭരണസമിതിയിൽ 11 സീറ്റ് എൽഡിഎഫിനും, 11സീറ്റ് യുഡിഎഫിനുമായിരുന്നു.
JDS അംഗം ബെന്നി ചെറിയാൻ അവിശ്വാസ പ്രമേയത്തിൽ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. 'എൽഡിഎഫ് അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുക്കാൻ എത്തിയില്ല. നിലവിൽ നറുക്കെടുപ്പിലൂടെയാണ് എൽഡിഎഫിന് പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം ലഭിച്ചിരുന്നത്. ഒരംഗമുള്ള ബിജെപി വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.
പനമരം ഗ്രാമപഞ്ചായത്തിൽ 23 അംഗഭരണസമിതിയിൽ 11സീറ്റ്എൽഡി എഫിനും,11 സീറ്റ് യുഡിഎഫിനുമായിരുന്നു. ബി.ജെ.പി ക്ക് ഒന്നും. ഒടുവിൽ നറുക്കിട്ടാണ് സിപിഎം അംഗം ആസി ടീച്ചർ പഞ്ചായത്ത് പ്രസിഡണ്ട് ആയത് .ഇതിനിടയിൽ ജെഡിഎസ് സംഘമായി ഇടതുപക്ഷത്ത് മത്സരിച്ചു വിജയിച്ച പതിന്നൊന്നാം വാർഡ് അംഗം ബെന്നി ചെറിയാൻ പഞ്ചായത്തിലെ ചില കെടുകാര്യസ്ഥതകളും നിയമന അഴിമതിക്കുമെതിരെ ആരോപണങ്ങളുമായി രംഗത്തു വന്നു.
എന്നാൽ പഞ്ചായത്ത് ഇത് ചർച്ച ചെയ്യാൻ പോലും മിനക്കെട്ടില്ല. തുടർന്ന് ബെന്നി ചെറിയാൻ വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് പഞ്ചായത്തിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു ഒടുവിൽ ആരോഗ്യനില വഷളായതിനെ തുടർന്ന് ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ യുഡിഎഫ് LDF ഭരണസമിതിക്കെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകി .
ഇന്ന് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന് ബെന്നി ചെറിയാൻ അനുകൂലമായി വോട്ട് ചെയ്തതോടെ യുഡിഎഫ് ഭരണം പിടിച്ചു. ബെന്നി ചെറിയാന്റെ പിന്മാറ്റത്തോടെ എൽഡിഎഫ് പക്ഷത്ത് 10 അംഗങ്ങളാണുള്ളത്. ഒരംഗമുള്ള ബിജെപി വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.