
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥിയായി മത്സരിക്കുന്ന ഡോ. പി. സരിൻ്റെ റോഡ് ഷോ ഇന്ന് നടക്കും. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് നൽകിയ സ്വീകരണത്തേക്കാൾ മികച്ച പരിപാടിയാക്കി റോഡ് ഷോ മാറ്റാനാണ് എൽഡിഎഫ് നേതൃത്വത്തിൻ്റെ ആലോചന. വൈകീട്ട് നാലിനാണ് റോഡ് ഷോ സംഘടിപ്പിക്കുന്നത്.
രാവിലെ മണ്ഡലത്തിലെ നേതാക്കളെയും പ്രമുഖരെയും കണ്ടശേഷം സിപിഎം ഏരിയാ കമ്മറ്റി ഓഫീസിൽ നടക്കുന്ന യോഗത്തിൽ സരിൻ പങ്കെടുക്കും. സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം ഒറ്റപ്പാലം മുൻ എംഎൽഎ പി. ഉണ്ണിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇടതുപക്ഷത്തോട് ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന സരിൻ്റെ നിലപാടിന് പൂർണ പിന്തുണ നൽകിയാണ്, പാലക്കാട് ഇടതു സ്ഥാനാർഥിയായി സരിനെ മത്സരിപ്പിക്കുന്നത്. സരിൻ സ്ഥാനാർഥിയാകുന്നതോടെ നേട്ടമുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് സിപിഎമ്മിന്. പാർട്ടി ദുർബലമായ പാലക്കാട് നഗരസഭയിൽനിന്നു കൂടുതൽ വോട്ട് സമാഹരിക്കാൻ ഇതുവഴി കഴിയുമെന്നാണ് സിപിഎം കരുതുന്നത്.
ഇതിന് പുറമെ കോൺഗ്രസിലെയും ബിജെപിയിലെയും അസംതൃപ്തരുടെ വോട്ടുകളും ലഭിക്കുമെന്നാണ് നേതാക്കളുടെ കണക്കുകൂട്ടൽ. അതേസമയം സരിനെ സ്ഥാനാർത്ഥിയാക്കിയത് സിപിഐഎം പ്രവർത്തകരും അനുഭാവികളും അംഗീകരിക്കില്ലെന്നാണ് കോൺഗ്രസിൻ്റെ വിലയിരുത്തൽ. എന്നാൽ പി. സരിൻ പാലക്കാട് എൽഡിഎഫ് സ്ഥാനാർഥിയായതിൻ്റെ സാഹചര്യങ്ങൾ വിശദീകരിക്കാനൊരുങ്ങുകയാണ് സിപിഎം.
കോൺഗ്രസ് വിട്ട സരിനെ ഉടൻ തന്നെ സ്ഥാനാർഥിയാക്കിയതിൽ പ്രവർത്തകരുടെയും അനുഭാവികളുടെയും ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് പാർട്ടി ലക്ഷ്യമിടുന്നത്. സരിന് സീറ്റ് നൽകിയതിൻ്റെ പേരിൽ അതൃപ്തി പ്രകടിപ്പിച്ച് നിൽക്കുന്നവരെ സാഹചര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താനും അനുനയ നീക്കങ്ങൾ നടത്താനും സിപിഎം തീരുമാനിച്ചിട്ടുണ്ട്.