
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പുകഴ്ത്തി മുതിർന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ. കേരള ഗവർണറായി ആരിഫ് മുഹമ്മദ് ഖാന് തുടരണമെന്ന് തിരുവഞ്ചൂർ പറഞ്ഞു. എല്ലാ വിഘ്‌നങ്ങളും മാറി അടുത്ത അഞ്ച് വർഷം കൂടി കേരളത്തിൽ തുടരാൻ ഗവർണർക്ക് കഴിയട്ടെയെന്നും തിരുവഞ്ചൂർ ആശംസിച്ചു. ഇന്നലെ കോട്ടയത്ത് നടന്ന പരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയാണ് തിരുവഞ്ചൂർ ഗവർണറെ പുകഴ്ത്തി സംസാരിച്ചത്.
ആരിഫ് മുഹമ്മദ് ഖാന്‍ വിദ്യാഭ്യാസ മേഖല ശുദ്ധീകരിക്കാന്‍ ശ്രമിച്ചു. അദ്ദേഹം തുടരണം എന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും തിരുവഞ്ചൂർ പറഞ്ഞു. ഗവർണർക്കെതിരെ പ്രതിഷേധിച്ച സർക്കാർ നടപടികളേയും കോണ്‍ഗ്രസ് നേതാവ് വിമർശിച്ചു. ഗവർണറെ തടയാന്‍ ആളെ വിട്ടത് സർക്കാരിനു ചേരുന്ന കാര്യമാണോ എന്നായിരുന്നു തിരുവഞ്ചൂരിന്‍റെ ചോദ്യം. എന്നാല്‍, ഗവർണറുടെ എല്ലാ നിലപാടുകളേയും പിന്തുണയ്ക്കുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേർത്തു.
അതേസമയം, കേരളത്തിലെ ഗവർണറെ മാറ്റുമെന്ന തരത്തിലുള്ള സൂചന കേന്ദ്ര സർക്കാരിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഇന്ന് അഞ്ച് വർഷം പൂർത്തിയാക്കുന്ന ആരിഫ് മുഹമ്മദ് ഖാൻ തന്നെ കേരള ഗവർണറായി തുടരാനാണ് സാധ്യത.
ഗവർണർ പദവിക്ക് സമയപരിധിയില്ലെങ്കിലും കേരളത്തിൽ അഞ്ച് വർഷം കൂടുമ്പോൾ മാറ്റുകയാണ് കേന്ദ്രസർക്കാരിന്‍റെ പതിവ്. എന്നാൽ ആരിഫ് മുഹമ്മദ് ഖാനോട് അതല്ല സമീപനം. എല്‍ഡിഎഫ് സർക്കാരിനെ പല വിഷയങ്ങളിലും പ്രതിസന്ധിയിലാക്കിയത് തന്നെയാണ് ഇതിനു കാരണം. സംസ്ഥാന സർക്കാരുമായി സർവകലാശാല വിഷയം മുതല്‍ ഏറ്റവും ഒടുവില്‍ വിസിമാരുടെ നിയമനം വരെ ആരിഫ് മുഹമ്മദ് ഖാൻ ഏറ്റുമുട്ടിയിരുന്നു. അഞ്ച് വർഷം തികയുന്നതിന് ആഴ്ചകൾക്ക് മുമ്പ് തന്നെ രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുമായി ആരിഫ് മുഹമ്മദ് ഖാൻ കൂടിക്കാഴ്ച നടത്തി. കേരളത്തിൽ തുടരാനുള്ള സന്നദ്ധത ആരിഫ് അറിയിച്ചെന്നാണ് വിവരം. സെപ്റ്റംബർ അവസാനം വരെ നിരവധി പരിപാടികളും സംസ്ഥാനത്ത് ഗവർണർ ഏറ്റെടുത്തിട്ടുണ്ട്.