
ഇന്നലെ മലപ്പുറത്ത് നിപ വൈറസ് സ്ഥീരികരിച്ച കിട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. ചികിത്സയ്ക്കാവശ്യമായ മരുന്ന് ഓസ്ട്രേലിയയിൽ നിന്ന് എത്തിക്കും. കോഴിക്കോട് മെഡിക്കൽ കോളേജിലെ ലാബിൽ നടത്തിയ സ്രവ പരിശോധനാ ഫലം പോസിറ്റീവ് ആവുകയായിരുന്നു. കൂടാതെ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച പരിശോധന ഫലവും പോസിറ്റീവാണ്.
നിപ ബാധിച്ച കുട്ടി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവൻ നിലനിർത്തുന്നത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടിയെ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പൂർണമായും നിപ പ്രോട്ടോകോൾ പാലിച്ചുകൊണ്ട് പ്രത്യേകം സജ്ജമാക്കിയ ഐസൊലേഷൻ വാർഡിലേക്കാണ് മാറ്റിയത്.
കുട്ടിക്കൊപ്പം നിരീക്ഷണത്തിലുള്ള മൂന്ന് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ജില്ലയിൽ 24 മണിക്കൂർ കൺട്രോൾ റൂം തുറന്നു. നിപയുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും, ജില്ലയിൽ എല്ലാവരും മാസ്ക് ധരിക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.