മെസ്സിപ്പടയെ കൊണ്ടുവരൽ അത്ര നിസ്സാരമല്ല; അർജന്റീനയുടെ ഫീസ് 36 കോടി, മൊത്തം ചെലവ് 100 കോടി!

മലയാളികളുടെ കാൽപന്ത് കളിയോടുള്ള പ്രേമം ലോകപ്രശസ്തമാണ്. കഴിഞ്ഞ ലോകകപ്പ് മുതൽ ഇതിനുള്ള നിരവധി ഉദാഹരണങ്ങൾ എടുത്തുകാണിക്കാനും സാധിക്കും
മെസ്സിപ്പടയെ കൊണ്ടുവരൽ അത്ര നിസ്സാരമല്ല; അർജന്റീനയുടെ ഫീസ് 36 കോടി, മൊത്തം ചെലവ് 100 കോടി!
Published on


മലയാളികളുടെ കാൽപന്ത് കളിയോടുള്ള പ്രേമം ലോകപ്രശസ്തമാണ്. കഴിഞ്ഞ ലോകകപ്പ് മുതൽ ഇതിനുള്ള നിരവധി ഉദാഹരണങ്ങൾ എടുത്തുകാണിക്കാനും സാധിക്കും. 2022ലെ ലോകകപ്പ് സമയത്ത് കോഴിക്കോട്ടെ പുള്ളാവൂർ പുഴയിൽ ഉയർന്ന മെസ്സി, നെയ്മർ, റൊണാൾഡോ എന്നിവരുടെ ഭീമൻ കട്ടൗട്ടുകൾ നിരവധി അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ വാർത്തയായിരുന്നു. ഫിഫയ്ക്ക് പുറമെ അർജൻ്റീന ദേശീയ ടീമും നെയ്മറും ഉൾപ്പെടെ ഈ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ സംഗതി കളറായി.

അവിടെയും തീർന്നില്ല, സൗദിയിൽ നടന്ന ലോകകപ്പ് നേട്ടത്തിന് പിന്നാലെ കേരളത്തിന് പ്രത്യേകം നന്ദിയറിയിച്ച് അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ ഇട്ട ട്വീറ്റും ശ്രദ്ധേയമായിരുന്നു. അവിടെയും തീർന്നില്ല, ലാലിഗയും പ്രീമിയർ ലീഗും യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകളുമെല്ലാം മലയാളികളായ ഫുട്ബോൾ ആരാധകർക്കായി മലയാളത്തിൽ പോസ്റ്റിടുന്നതും പതിവായി. ഇതെല്ലാം ഏറ്റുപിടിച്ച് വിംബിൾഡനും മലയാളികളിലൂടെ ഇന്ത്യയെന്ന വലിയ മാർക്കറ്റിനെ ലക്ഷ്യമിട്ടു തുടങ്ങിയെന്നത് ശ്രദ്ധേയമാണ്.

അങ്ങനെയിരിക്കെയാണ് പാലക്കാടൻ ഉപതെരഞ്ഞെടുപ്പ് ദിവസം രാവിലെ കായികമന്ത്രി വി. അബ്ദുറഹിമാൻ ആവേശം കൊള്ളിക്കുന്ന ആ വിവരം പുറത്തുവിട്ടത്. കൊച്ചിയിൽ രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കാൻ സാക്ഷാൽ ലയണൽ മെസ്സി ഉൾപ്പെടെയുള്ള അർജൻ്റീന ടീം എത്തുമെന്ന്. കേരളത്തിലെമ്പാടുമുള്ള കായിക പ്രേമികൾ ഈ വാർത്തയെ വർധിച്ച ആവേശത്തോടെയാണ് ഏറ്റെടുത്തത്.

നവംബർ 20 മുതൽ കേരളത്തിലെ ആളുകൾ കൂടുന്നിടത്തെല്ലാം 'മെസ്സി-അർജൻ്റീന മാനിയ'യാണ് അലയടിക്കുന്നത്. ലോക ചാംപ്യന്മാരായ അർജൻ്റീന കൊച്ചിയിൽ കളിക്കാനെത്തുമ്പോൾ ആ ചരിത്ര മുഹൂർത്തം നേരിൽ കാണാൻ അവസരം ലഭിക്കുമോയെന്ന ആകാംക്ഷയാണ് എല്ലാ ചർച്ചകളുടെയും കേന്ദ്ര ബിന്ദു. അർജൻ്റീനയുമായി രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കാൻ സാധ്യതയുള്ള ടീമുകൾ ഖത്തറും ജപ്പാനുമാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. എന്നാൽ കൊച്ചി നെഹ്‌റു സ്‌റ്റേഡിയത്തിൽ ഒരു ഏഷ്യൻ ടീമുമായി രണ്ട്‌ കളിയാണ്‌ കായിക വകുപ്പ് ആലോചിക്കുന്നത്‌. ഇതു സംബന്ധിച്ച്‌ അന്തിമ തീരുമാനമൊന്നും ഇതുവരെയും ആയിട്ടില്ല.

മെസിയും ലൗട്ടാരോയും എമിലിയാനോ മാർട്ടിനെസും അടക്കമുള്ള നീലപ്പടയുടെ വരവ്‌ ആവേശത്തിനൊപ്പം, കേരളത്തിലെ കായികരംഗത്തെ കുതിപ്പിനും ഊർജം പകരും. കൂടുതൽ ചർച്ചകൾക്കായി അർജന്റീന ഫുട്ബോൾ അസോസിയേഷൻ അധികൃതർ ജനുവരിയിൽ തിരുവനന്തപുരത്ത്‌ എത്തും. ശേഷം സംയുക്ത പ്രഖ്യാപനം ഉണ്ടാകും. തീയതിയും അന്നറിയാം.

ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് മന്ത്രി മുമ്പ്‌ സ്‌പെയ്‌നിൽ ചർച്ച നടത്തിയിരുന്നു. കേരളത്തിൽ അക്കാദമികൾ തുടങ്ങാനും പരിശീലകർക്ക്‌ പരിശീലനം നൽകാനും അർജന്റീന ഫുട്‌ബോൾ അസോസിയേഷന്റെ സഹായവുമുണ്ടാകും. കേരളത്തിൻ്റെ ഫുട്‌ബോൾ വളർച്ചയ്‌ക്ക്‌ സഹായകമാകുന്ന സ്ഥിരം സഹകരണമാണ്‌ വിഭാവനം ചെയ്യുന്നത്‌.

നിലവിൽ അർജൻ്റീന ടീമിനെ കൊണ്ടുവരാൻ കേരളം 100 കോടിയോളം രൂപ ചെലവ് കണ്ടെത്തേണ്ടി വരും. ഒരു മത്സരത്തിന് 36 കോടി രൂപയാണ് അർജൻ്റീന ദേശീയ ടീമിൻ്റെ പ്രതിഫലം. എതിർ ടീം മാനേജ്മെൻ്റിനും സമാനമായൊരു തുക നൽകേണ്ടി വരും. രാജ്യാന്തര നിലവാരമുള്ള സ്റ്റേഡിയം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനും വൻതുക ചെലവാകും. സ്പോൺസർഷിപ്പ്, ടിക്കറ്റ് വിൽപന, ടിവി സംപ്രേഷണാവകാശം എന്നിവയിലൂടെയാണ് തുക സമാഹരിക്കേണ്ടത്.

കേരള സ്‌പോർട്സ് ഫൗണ്ടേഷന്റെ സഹകരണത്തോടെ ഗ്രാൻഡ് കേരള കൺസ്യൂമർ ഫെസ്റ്റിവലിന്റെ ഭാഗമായി ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ്‌ അസോസിയേഷനും വ്യാപാരി വ്യവസായി സംഘടനകളുമാണ്‌ സ്‌പോൺസർമാരെന്നും മന്ത്രി വി. അബ്ദുറഹിമാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com